ഒഡീഷ; ഒഡീഷയിലുണ്ടായ ട്രെയിനപകടത്തിൽ ആയിരങ്ങളാണ് സഹായഹസ്തവുമായി അപകടസ്ഥലത്തും, ആശുപത്രിയിലേക്കും എത്തിചേരുന്നത്. അപകടം നടന്ന സമയം മുതൽ രക്തദാനത്തിന് ആശുപത്രികളിലേയ്ക്ക് ആയിരക്കണക്കിന് പേരാണ് രക്തം നൽകാനായി സ്വമേധയാ ഓടിയെത്തിയത്. രക്ഷാദൗത്യത്തിന് കൈമെയ് മറന്ന് ആശുപത്രികളിലേയ്ക്ക് ഒഴുകിയെത്തിയതും ആയിരക്കണക്കിന് ആളുകളാണ്.
ദുരന്തമുഖത്ത് പതറാതെ ഒഡീഷ കാണിച്ച കാരുണ്യപ്രവർത്തനങ്ങൾക്കും ധൈര്യത്തിനും സമൂഹമാദ്ധ്യമങ്ങളിലും അഭിനന്ദനങ്ങൾ നിറയുകയാണ്. നിരവധി സന്നദ്ധ സംഘടനകളും ദുരന്തമുഖത്ത് സദാസമയവും സേവനമനസ്സോടെ പ്രവർത്തിക്കുകയാണിപ്പോഴും. സേവാഭാരതിയുടെ നൂറുകണക്കിന് പ്രവർത്തകരാണ് ആരുടെയും ആഹ്വാനങ്ങള്‍ക്കോ, അഭ്യര്‍ഥനകള്‍ക്കോ കാത്തുനില്‍ക്കാതെ ദുരന്തമുഖത്തേക്ക് ഓടിയെത്തിയത്.
രക്തശേഖരണത്തിനും, ബന്ധുക്കളില്ലാതെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് കൂട്ടായി നിൽക്കാനും സേവാഭാരതിയുടെ പ്രവർത്തകർ സദാ കർമ്മ നിരതരായി രംഗത്തുണ്ട്. പരിക്കേറ്റവർ കഴിയുന്ന ആശുപത്രികളിൽ കുടിവെള്ള വിതരണത്തിനും ഭക്ഷണ വിതരണത്തിനും സേവാഭാരതി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എണ്ണൂറിലധികം പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 56 യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. 747 പേരുടെ പരിക്കുകൾ നിസ്സാരമാണ്. 288 പേർ മരിച്ചതായാണ് റെയിൽവേ അവസാനമായി പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നത്.
ഇന്നലെ രാത്രി 6.55 നാണ് അപകടം ഉണ്ടായത്. ഷാലിമാർ -ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസും ബംഗലൂരു – ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും ചരക്കുതീവണ്ടിയും പാളം തെറ്റി അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റവരെ ബലാസോറിൽ ഉൾപ്പെടെയുളള ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post