വിശാഖപ്പട്ടണം : മകളെ സിനിമാ നടിയാക്കാൻ വേണ്ടി ഒരു അമ്മ നടത്തിയ ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. നാല് വർഷത്തോളം കാലമാണ് പെൺകുട്ടി അമ്മയുടെ പീഡനങ്ങൾക്ക് ഇരയായത്. തുടർന്ന് ബാലാവകാശ കമ്മീഷൻ ഇടപെട്ട് പെൺകുട്ടിയെ അമ്മയിൽ നിന്ന് മോചിപ്പിച്ച് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
ആന്ധ്രാ പ്രദേശിലാണ് സംഭവം. വിജയനഗരം സ്വദേശിയായ 16 കാരിയാണ് അമ്മയുടെ ക്രൂരപീഡനത്തിന് ഇരയായത്. സിനിമയിൽ അഭിനയിപ്പിക്കാനാണെന്ന് പറഞ്ഞ് അമ്മ നിരന്തരം ഹോർമോൺ ഗുളികകൾ നൽകിയിരുന്നതായി പെൺകുട്ടി പറഞ്ഞു. നാല് വർഷമായി നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുന്നുണ്ട്. ഇതിന്റെ പാർശ്വഫലങ്ങൾ കാരണമുള്ള വേദന സഹിക്കാനാകാതെ പെൺകുട്ടി ചൈൽഡ് ഹെൽപ് ലൈനിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു.
”ശാരീരിക വളർച്ചയ്ക്ക് എന്ന് പറഞ്ഞാണ് അമ്മ ഗുളികകൾ നൽകിയിരുന്നത്. എന്നാൽ മരുന്ന് കഴിച്ചാൽ എനിക്ക് ബോധക്ഷയം ഉണ്ടാകും, ശരീരം വീർക്കും, വേദനിക്കും. ഇത് എന്റെ പഠനത്തെ പോലും ബാധിച്ചു” പെൺകുട്ടി പറഞ്ഞു. ഗുളിക കഴിക്കാൻ വിസമ്മതിച്ചാൽ മർദ്ദിക്കുക പതിവായിരുന്നു. ഷോക്കടിപ്പിക്കുമെന്ന് വരെ അമ്മ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
സിനിമാ പ്രവർത്തകരെന്ന് അവകാശപ്പെടുന്ന ചിലർ വീട്ടിൽ വരുമായിരുന്നു. അവരോട് അടുത്ത് ഇടപഴകാനും അമ്മ ആവശ്യപ്പെടാറുണ്ടെന്ന് പ്ലസ് വൺ വിദ്യാർത്ഥിനി പറഞ്ഞു.
മാതാപിതാക്കൾ വേർപിരിഞ്ഞതോടെയാണ് പെൺകുട്ടി അമ്മയ്‌ക്കൊപ്പം താമസിക്കാൻ ആരംഭിച്ചത്. ഇതിനിടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും ഇയാൾ വർഷങ്ങൾക്ക് മുൻപ് മരിച്ചു.
കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥരും ബാലാവകാശ കമ്മീഷൻ അംഗങ്ങളും ശിശുക്ഷേമ സമിതി അംഗങ്ങളും പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post