ജംനാഗർ: സർക്കാർ സ്‌കൂൾ പരിസരത്ത് പ്രത്യക്ഷപ്പെട്ട അനധികൃത ദർഗ ഒറ്റ രാത്രി കൊണ്ട് പൊളിച്ചുനീക്കി അധികൃതർ. ഗുജറാത്തിലെ ജംനാഗർ ജില്ലയിലെ സജൂബ ഗേൾസ് ഹൈ സ്‌കൂൾ പരിസരത്തായിരുന്നു സംഭവം. സയീദ് ജിന്നത് ബീബി മാ നഗാനിയുടെ പേരിലായിരുന്നു അനധികൃത ദർഗ.
ദർഗയിൽ ധൂപം പുകയ്ക്കുന്നതിനാൽ ക്ലാസിലിരിക്കാൻ ബുദ്ധിമുട്ടാണെന്ന് കുട്ടികളുടെ പരാതി പതിവായിരുന്നു. സ്‌കൂളിലെ പ്രധാന അദ്ധ്യാപകനും ഇത് സംബന്ധിച്ച് ജില്ലാ അധികൃതർക്ക് പരാതികൾ നൽകിയിരുന്നു. തുടർന്നാണ് ശനിയാഴ്ച രാത്രി അധികൃതർ നടപടി സ്വീകരിച്ചത്.
സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഭവേഷ് ഖേർ, എസ്പി പ്രംസുഖ് ഡെലൂൺ എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത ദർഗ പൊളിച്ചുനീക്കാനുളള നടപടികൾ കൈക്കൊണ്ടത്. അനിഷ്ട സംഭവങ്ങളും പ്രതിഷേധങ്ങളും നേരിടാനും സുരക്ഷ ഉറപ്പുവരുത്താനുമായി നാനൂറോളം പോലീസുകാരെയും വിന്യസിച്ചിരുന്നു.
ജില്ലാ കളക്ടറാണ് സ്‌കൂൾ അധികൃതരുടെയും കുട്ടികളുടെയും പരാതികൾ പരിശോധിച്ച് ദർഗ നിർമിച്ചിരിക്കുന്നത് അനധികൃതമാണെന്ന് കണ്ടെിയത്. തുടർന്നാണ് ദർഗ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്.
കഴിഞ്ഞ മാസം 27 ന് ജുനാഗദിൽ നിരവധി അനധികൃത മസറുകൾ അധികൃതർ പൊളിച്ചു നീക്കിയിരുന്നു.
Discussion about this post