ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവച്ച് തമിഴ്‌നാട് വനംവകുപ്പ്. ആന വീണ്ടും ജനവാസ മേഖലയിൽ എത്തിയതിനെ തുടർന്നാണ് മയക്കുവെടിവച്ചത്. ആനയെ ഉൾക്കാട്ടിലേക്ക് തുറന്നുവിടും.
അർദ്ധരാത്രിയോടെയാണ് ആന വീണ്ടും കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ഇതോടെ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. രണ്ട് തവണ വെടിവെച്ചാണ് വിവരം.
നിലവിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ആനയുള്ളത്. ആന മയങ്ങാൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ആനയുടെ കാലുകൾ ഇതിനോടകം തന്നെ ബന്ധിച്ചിട്ടുണ്ട്. ആനയെ ആംബുലൻസിൽ കയറ്റുന്നതിനായി ഉടൻ കുങ്കിയാനകളെ എത്തിക്കും.
കഴിഞ്ഞ ആഴ്ചയാണ് ആന ആദ്യമായി കമ്പത്തെ ജനവാസ മേഖലയിൽ ഇറങ്ങിയത്. ആളുകളെ ഉൾപ്പെടെ ആക്രമിച്ച ആനയെ പിന്നീട് തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ച് കാട്ടിലേക്ക് ഓടിയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ആന വീണ്ടും ജനവാസ മേഖലിൽ ഇറങ്ങി ഭീതിയുണ്ടാക്കിയാൽ മയക്കുവെടി വയ്ക്കാൻ സർക്കാർ ഉത്തരവും പുറപ്പെടുവിച്ചു. ഇതിന് ശേഷമുള്ള ദിവസങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിൽ ആയിരുന്നു ആന.
എന്നാൽ പിന്നീട് ആന ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നില്ല. എങ്കിലും 85 പേരടങ്ങുന്ന തമിഴ്‌നാട് സംഘം ജാഗ്രത പുലർത്തി പ്രദേശത്ത് തന്നെ തുടരുകയായിരുന്നു. ഏപ്രിൽ 29 നാണ് ചിന്നക്കനാലിലെ ജനവാസ മേഖലയിൽ ഭീതി പടർത്തിയിരുന്ന ആനയെ മയക്കുവെടിവച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.
Discussion about this post