ന്യൂയോർക്ക്; യുഎസിൽ രാഹുലിനെതിരെ ഗോ ബാക്ക് വിളികളുമായി ഖാലിസ്ഥാൻ അനുകൂലികൾ. ന്യൂയോർക്കിൽ ഇന്തോ -അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ എത്തുമ്പോഴായിരുന്നു സംഭവം.
വേദിക്ക് സമീപം ഖാലിസ്ഥാനി പതാകകളുമായി ഒരു വിഭാഗം പ്രതിഷേധം നടത്തുകയായിരുന്നു. സ്ത്രീകൾ അടക്കമുളളവരാണ് പ്രതിഷേധിച്ചത്. രാഹുൽ ഗോ ബാക്ക് ബാനറും ഇവർ ഉയർത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തെക്കുറിച്ച് രാഹുൽ പ്രസംഗത്തിൽ യാതൊന്നും പരാമർശിച്ചില്ല.
വിദേശയാത്രകളിൽ രാജ്യത്തിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും നടത്തുന്ന പതിവ് വിമർശനങ്ങൾ ഇത്തവണയും രാഹുൽ ആവർത്തിച്ചു. ബിജെപിയും ആർഎസ്എസും രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കാൻ അശക്തരാണെന്നും കഴിഞ്ഞ കാലത്തെക്കുറിച്ച് മാത്രമാണ് അവർ സംസാരിക്കുന്നതെന്നുമായിരുന്നു ഇക്കുറി രാഹുലിന്റെ വിമർശനം.
മന്ത്രിമാരെയും പ്രധാനമന്ത്രിയെയും ശ്രദ്ധിച്ചാൽ ആരും ഇന്ത്യയുടെ ഭാവിയെക്കുറിച്ച് പറയുന്നില്ല. എല്ലാവരും നമ്മുടെ കഴിഞ്ഞ കാലത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യൻ കാർ കണ്ണാടിയിൽ നോക്കി ഓടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് ആ കാർ അപകടത്തിൽപെടുന്നതെന്നും മുൻപോട്ട് പോകാത്തതെന്നും പ്രധാനമന്ത്രിക്ക് മനസിലാകുന്നില്ലെന്നും രാഹുൽ പരിഹസിച്ചു.
ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ യുഎസിലെ ഇന്ത്യക്കാരും നിലകൊളളണമെന്ന് രാഹുൽ അഭ്യർത്ഥിച്ചു. ഭരണഘടനയും ജനാധിപത്യവുമില്ലാതെ ആധുനീക ഇന്ത്യയ്ക്ക് നിലനിൽപില്ല. ചൈനയുടെ സ്വാധീനം ഒഴിവാക്കാൻ ഇന്ത്യയും അമേരിക്കയും ശക്തമായ പങ്കാളിത്തം ആവശ്യമാണെന്നും രാഹുൽ പറഞ്ഞു.
Discussion about this post