ഇംഫാൽ: മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടർന്ന് സുരക്ഷാ സേന. വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വൻ ആയുധ ശേഖരം പിടിച്ചെടുത്തു. വരും ദിവസങ്ങളിലും കലാപകാരികളുടെ വീടുകളിൽ പരിശോധന നടത്തുമെന്ന് സിആർപിഎഫ് അറിയിച്ചു.
ഇന്നലെ കലാപകാരികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ 29 ആയുധങ്ങൾ ആണ് പിടിച്ചെടുത്തത്. മോർട്ടാറുകൾ, ഹാൻഡ് ഗ്രനേഡുകൾ, തോക്കുകൾ തുടങ്ങിയ ആയുധങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. സൈനിക കേന്ദ്രങ്ങളിൽ നിന്നും പോലീസ് സ്റ്റേഷനുകളിൽ നിന്നെല്ലാം കലാപകാരികൾ കൊള്ളയടിച്ച ആയുധങ്ങളാണ് ഇവയെല്ലാം. ഇത് ഉപയോഗിച്ചാണ് കലാപകാരികൾ സംസ്ഥാനത്ത് അശാന്തി സൃഷ്ടിക്കുന്നത്.
നേരത്തെ കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചിരുന്നു. അല്ലാത്തപക്ഷം വീടുകളിൽ പരിശോധന നടത്തുമെന്നും ആയുധങ്ങൾ പിടിച്ചെടുത്താൽ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതേ തുടർന്ന് 140 ആയുധങ്ങൾ ആളുകൾ ഹാജരാക്കി. ബാക്കിയുള്ളവയ്ക്ക് വേണ്ടിയായിരുന്നു സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചത്.
ആയുധങ്ങൾ കൈവശം വച്ചവർക്കെതിരെ കേന്ദ്ര നിർദ്ദേശ പ്രകാരം കർശന നടപടി സ്വീകരിക്കും. പ്രദേശത്ത് സംഘർഷം കൂടുതൽ രൂക്ഷമാകാതിരിക്കാൻ അതീവ ജാഗ്രതയാണ് സുരക്ഷാ സേന പുലർത്തുന്നത്. പട്രോളിംഗ് ഉൾപ്പെടെ മേഖലകളിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post