ന്യൂയോർക്ക്: രഹസ്യരേഖകൾ സൂക്ഷിച്ച കേസുമായി ബന്ധപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റപത്രം സമർപ്പിച്ച് എഫ്ബിഐ. വ്യാഴാഴ്ചയായിരുന്നു കേസിൽ അന്വേഷണ ഏജൻസിയുടെ നിർണായക നീക്കം. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ട്രംപിന് മിയാമിയിലെ ഫെഡറൽ കോടതി നിർദ്ദേശം നൽകി.
ട്രംപിനെതിരെ ഏഴ് കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ചാരവൃത്തി നിയമത്തിന്റെ ലംഘനം ഉൾപ്പെടെ ട്രംപിനെതിരെ കുറ്റപത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യരേഖകൾ ട്രംപ് ബോധപൂർവ്വം സൂക്ഷിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്. ഇതിന് പുറമേ തെറ്റായ പരാമർശങ്ങൾ നടത്തി തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ചുവെന്നും, ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിനെതിരെ കുറ്റപത്രത്തിൽ ആരോപണമുണ്ട്.
മിയാമി കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയ വാർത്തകൾ ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ നീതിവകുപ്പ് ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. 2021 ൽ സ്ഥാനമൊഴിയുമ്പോൾ സ്വന്തം വസ്തുക്കൾക്കൊപ്പം രഹസ്യരേഖകളും കൊണ്ടുപോയി എന്നാണ് ട്രംപിനെതിരായ ആരോപണം. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ നിന്നും ഈ രേഖകൾ പിടിച്ചെടുത്തു എന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. എന്നാൽ പിടിച്ചെടുത്തത് രഹസ്യരേഖകൾ അല്ലെന്നും സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
Discussion about this post