തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ സൗത്ത് ബ്ലോക്കിന്റെ മേല്‍ക്കൂരയിൽ ചോർച്ച.ചോര്‍ച്ച അടക്കാൻ ധനവകുപ്പ് അടിയന്തര നിർദേശം നൽകി. 26.20 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്കാണ് ധനവകുപ്പ് ഭരണാനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന സെക്രട്ടറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫിസിൻറെയും കോണ്‍ഫറന്‍സ് ഹാളിൻറെയും നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തുന്നതിന് മുമ്പ് നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 2.11 കോടി രൂപയോളം ഈ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിരുന്നു.തൊട്ടുപിന്നാലെയാണ് സൌത്ത് ബ്ലോക്കിലെ ചോർച്ചയുടെ പ്രശ്നം ഉടലെടുക്കുന്നത്.
ഗതാഗമന്ത്രി ആന്റണി രാജുവിന്റെയും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനിലിന്റെയും ഓഫിസുൾപ്പെട മറ്റ് ചില മന്ത്രിമാരുടെയും വകുപ്പുസെക്രട്ടറിമാരുടെയും ഓഫിസ് ഈ ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. കാലവര്‍ഷം എത്തിനിൽക്കെ ഫയലുകള്‍ മഴയില്‍ നശിക്കാതിരിക്കാനാണ് അറ്റകുറ്റപണികൾക്കായി അടിയന്തര നിർദേശം നൽകിയിരിക്കുന്നത്.
ചോര്‍ച്ച പരിഹരിക്കാന്‍ നിര്‍മാണ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറാണ് എസ്റ്റിമേറ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. മേച്ചില്‍ ഷീറ്റ് മാറ്റുന്നത് ഉള്‍പ്പെടെ മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കി ചോര്‍ച്ച പരിഹരിക്കാനുള്ള നിർമ്മാണ പ്രവൃത്തികളാണ് സെക്രട്ടറിയേറ്റിന്റെ ചുമതലയുള്ള പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം തയാറാക്കിയത്.
Discussion about this post