അഹമ്മദാബാദ്: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിലാക്കി അധികൃതർ. ചുഴലിക്കാറ്റ് ബാധിക്കാൻ സാദ്ധ്യതയുള്ള ജില്ലകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന നടപടികൾ തുടരുകയാണ്. നാളെ രാവിലെയോടെ ചുഴലിക്കാറ്റ് കച്ച് തീരം വഴി കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
തീരദേശ ജില്ലകളിൽ നിന്നുള്ള 30,000 പേരെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന നടപടികൾ തുടർന്നിരുന്നു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങൾ സംയുക്തമായാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. ലക്ഷക്കണക്കിന് മൃഗങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി തീരദേശ ജില്ലകളിൽ ഉൾപ്പെടെ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കണ്ഡ്‌ല തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവച്ചിട്ടുണ്ട്. 69 തീവണ്ടികളും റദ്ദാക്കി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ഉന്നത തല യോഗങ്ങൾ ചേർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
Discussion about this post