ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എക്‌സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയ്ക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ച് ഡോക്ടർമാർ. എത്രയും വേഗം ബൈപ്പാസ് സർജറിയ്ക്ക് ബാലാജിയെ വിധേയനാക്കണം എന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രി എം.കെ സാറ്റാലിൻ ആശുപത്രിയിൽ എത്തി ബാലാജിയെ കണ്ടു.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ബാലാജിയെ ഒമനന്ദുരാറിലെ സർക്കാർ മൾട്ടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തെ കൊറോനറി ആൻജിയോഗ്രാമിന് വിധേയനാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബൈപ്പാസ് ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചത്.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിൽ എടുത്ത ബാലാജിയെ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ നെഞ്ച് വേദനിക്കുന്നതായി അദ്ദേഹം ഇഡി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെയായിരുന്നു ബാലാജിയെ കാണാൻ സ്റ്റാലിൻ എത്തിയത്. ബാലാജിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു.
Discussion about this post