ന്യൂഡൽഹി: തനിക്ക് കോൺഗ്രസ് പാർട്ടിയിൽ ചെല്ലാൻ ക്ഷണം കിട്ടിയിരുന്നുവെന്നും, ആ പാർട്ടിയിൽ അംഗമാകുന്നതിനേക്കാൾ കിണറ്റിൽ ചാടി മരിക്കുന്നതാണ് ഭേദമെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരി. 60 വർഷത്തെ ഭരണ കാലത്ത് കോൺഗ്രസ് ചെയ്തതിന്റെ ഇരട്ടി പ്രവർത്തനങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ബിജെപി സർക്കാർ രാജ്യത്ത് നടപ്പാക്കിയെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
ബിജെപി സർക്കാർ ഒമ്പത് വർഷം തികച്ചതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ നടത്തിയ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ ചേർന്ന കാലത്തെ പ്രവർത്തനങ്ങളും പാർട്ടിയിലെ തന്റെ യാത്രയെക്കുറിച്ചുമെല്ലാം അദ്ദേഹം ചടങ്ങിൽ അനുസ്മരിച്ചു. ഈ സമയമാണ് അന്തരിച്ച കോൺഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ച്കർ തനിക്ക് നൽകിയ വാഗ്ദാനത്തെ കുറിച്ച് ഗഡ്കരി പറയുന്നത്.
” ഒരിക്കൽ ജിച്ച്കർ എന്നോട് പറഞ്ഞു നിങ്ങൾ നല്ലൊരു നേതാവാണെന്നും, കോൺഗ്രസിൽ ചേർന്നാൽ നല്ല ഭാവിയുണ്ടാകുമെന്നും. എന്നാൽ കോൺഗ്രസിൽ ചേരുന്നതിനേക്കാൾ കിണറ്റിൽ ചാടുന്നതാണ് നല്ലതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കാരണം എനിക്ക് ബിജെപിയിലും അതിന്റെ പ്രത്യയശാസ്ത്രത്തിലും അടിയുറച്ച വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ പാർട്ടിക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹത്തോട് പറഞ്ഞുവെന്നും” ഗഡ്കരി പറഞ്ഞു.
എബിവിപിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് തന്നിൽ മൂല്യങ്ങൾ വളർത്തിയതിന് ആർഎസ്എസ് ആണെന്നും ഗഡ്കരി പറയുന്നു. കോൺഗ്രസ് രൂപീകരിച്ചതിന് ശേഷം പലതവണ പിളർന്നുമാറിയ പാർട്ടിയാണെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. ” നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രം നമ്മൾ ഒരിക്കലും മറക്കരുത്. കഴിഞ്ഞ 60 വർഷത്തെ ഭരണത്തിൽ വ്യക്തിപരമായ നേട്ടങ്ങൾ മാത്രമാണ് കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇന്ത്യയെ വൻ സാമ്പത്തിക ശക്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തി വരുന്നത്. അദ്ദേഹത്തിന്റെ കാഴ്പ്പാടിൽ രാജ്യത്തിന് ശോഭനമായ ഭാവിയുണ്ടെന്നും” ഗഡ്കരി പറഞ്ഞു.
Discussion about this post