ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ അക്രമികൾ പോലീസ് വേഷത്തിലും എത്തി ആക്രമണം നടത്താമെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്.അക്രമികൾ പോലീസിന്റേയും സുരക്ഷാ സേനയുടേയും യൂണിഫോം ധരിച്ചുകൊണ്ട് എത്താമെന്നാണ് കേന്ദ്ര ഇന്റലിജെന്റ് അറിയിച്ചത്. സൈന്യവും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകി.
ഇംഫാലിൽ ആൾക്കൂട്ടം സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത, ചുരാചന്ദ്പൂർ ജില്ലയിലെ കാങ്വായ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ രാത്രി വെടിവെപ്പ് ഉണ്ടായത്. പുലർച്ചവരെ വെടിവെപ്പ് തുടർന്നതായും പോലീസ് – സൈനിക വൃത്തങ്ങൾ അറിയിച്ചു
സൈന്യം, അസം റൈഫിൾസ്, ദ്രുതകർമ സേന, സംസ്ഥാന പൊലീസ് എന്നിവർ സംയുക്തമായി ഇന്നലെ അർദ്ധരാത്രി വരെ ഇംഫാലിൽ ഫ്‌ലാഗ് മാർച്ച് നടത്തി. ഇംഫാൽ ഈസ്റ്റിൽ റബർ ബുള്ളറ്റ് ഉപയോഗിച്ചു ദ്രുതകർമ സേന വെടിവച്ചു. ചുരാചന്ദ്പൂരിലും ബിഷ്ണുപൂരിലും വെടിവയ്പും സ്‌ഫോടനവും നടന്നു.അഡ്വാൻസ് ആശുപത്രിക്ക് സമീപം പാലസ് കോമ്പൗണ്ടിലുള്ള പോലീസിന്റെ ആയുധശേഖരണ കേന്ദ്രത്തിനും ആൾക്കൂട്ടം തീയിട്ടു. ആയിരത്തോളം വരുന്ന ജനക്കൂട്ടം സംഘടിച്ചെത്തിയായിരുന്നു തീയിട്ടത്.
മണിപ്പൂർ സർവ്വകലാശാലയ്ക്ക് സമീപം ആൾക്കൂട്ട ആക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിജെപി നേതാക്കളുടെ വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. അർദ്ധരാത്രിയോടെ സിൻജെമൈയിലെ ബി ജെ പി ഓഫീസും പ്രക്ഷോഭകാരികൾ ആക്രമിച്ചു. ജനക്കൂട്ടം ഓഫീസ് വളയുകയായിരുന്നുവെന്ന് സൈന്യം വ്യക്തമാക്കി. ഇംഫാൽ വെസ്റ്റിലെ സംസ്ഥാന ബി ജെ പി അധ്യക്ഷ ശാരദാ ദേവിയുടെ വസതിക്ക് നേരെയും ആക്രമണമുണ്ടായി.
അതേസമയം സംസ്ഥാനത്ത് നടക്കുന്നത് സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അല്ലെന്നും ആയുധങ്ങളടക്കം പുറത്ത് നിന്നെത്തിച്ച് ഒരു സംഘം കലാപമുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി ബീരേൻ സിംഗ് ആരോപിച്ചു. അക്രമികളിൽ നിന്നും പിടികൂടിയ ചൈനീസ് നിർമ്മിത ആയുധങ്ങൾ ഈ സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്.
Discussion about this post