റായ്പൂർ; ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ഹിന്ദുക്കൾ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് എംഎൽഎ. ഛത്തീസ്ഗഢ് എംഎൽഎ അനീറ്റ യോഗേന്ദ്ര ശർമ്മയാണ് അഭിപ്രായം തുറന്നുപറഞ്ഞത്. പരാമർശം വിവാദമായതോടെ എംഎൽഎയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ് കോൺഗ്രസ് തടിതപ്പി.
പിന്നാലെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തുവെന്നും രാജ്യത്തെ ജനങ്ങൾ തമ്മിലുളള ഐക്യത്തെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും അനീറ്റ ശർമ്മ പറഞ്ഞു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്നും ഹിന്ദുക്കൾ എല്ലാവരും അതിനായി മുന്നോട്ടുവരണമെന്നും ആയിരുന്നു അനീറ്റയുടെ ആഹ്വാനം. സ്വന്തം മണ്ഡലമായ റായ്പൂരിലെ ദർസിവയിൽ നടന്ന ധർമ്മസഭയിലായിരുന്നു എംഎൽഎ ഇക്കാര്യം പറഞ്ഞത്.
എവിടെയാണെങ്കിലും എല്ലാവരും ഹിന്ദുരാഷ്ട്രത്തിനായി പ്രതിജ്ഞയെടുക്കണം. ഹിന്ദുക്കളോട് ഇക്കാര്യം സംസാരിക്കണം. എല്ലാ ഹിന്ദുക്കളും ഒരുമിച്ചെങ്കിൽ മാത്രമേ അത് സാദ്ധ്യമാകു അനിത ശർമ്മ പറഞ്ഞു. എംഎൽഎയുടെ വാക്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കോൺഗ്രസ് പ്രതിരോധത്തിലായി.
തുടർന്നാണ് എംഎൽഎയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന വിശദീകരണവുമായി പാർട്ടിയുടെ സംസ്ഥാനത്തെ കമ്യൂണിക്കേഷൻ വിഭാഗം ചുമതലയുളള സുശീൽ ആനന്ദ ശുക്ല വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രതികരിച്ചത്. കോൺഗ്രസ് ഭരണഘടനയ്ക്ക് ഒപ്പമാണെന്നും ഭരണഘടനയിൽ പറഞ്ഞിട്ടുളള മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും ആനന്ദ ശുക്ല പറഞ്ഞു.
ഓരോ വ്യക്തിക്കും അവരുടേതായ ആശയങ്ങൾ ഉണ്ടാകും ഭിന്നാഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ് കോൺഗ്രസ് എന്നും ആനന്ദ ശുക്ല കൂട്ടിച്ചേർത്തു. എന്നാൽ വിവാദമായതോടെ താൻ തികഞ്ഞ ഗാന്ധിയൻ ആണെന്നും വിദ്വേഷം ഒഴിവാക്കണമെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുളളതെന്നുമുളള വാദങ്ങളുമായി അനിത ശർമ്മ രംഗത്തെത്തി. എന്നെ സംബന്ധിച്ച് ഹിന്ദുരാഷ്ട്രം എന്ന സങ്കൽപം എല്ലാവരുടെയും ഐക്യമാണെന്നും അനീറ്റ ശർമ്മ വിശദീകരിച്ചു.
അതേസമയം കോൺഗ്രസിന് ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് പറയാൻ യാതൊരു അവകാശവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും രംഗത്തെത്തി. ഐക്യത്തെക്കുറിച്ച് സംസാരിക്കുന്ന അനീറ്റ ശർമ്മ ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുമോയെന്നും ബിജെപി വക്താവ് കേദാർ ഗുപ്ത ചോദിച്ചു. കോൺഗ്രസ് പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടാണെന്നും ബിജെപി നേതാവ് വിമർശിച്ചു.
Discussion about this post