ന്യൂഡൽഹി: പ്രഭാസിന്റെ പുതിയ ചിത്രമായ ആദിപുരുഷിന് തിയറ്ററുകളിൽ വൻ വിമർശനം ഉയർന്നതിനെ തുടർന്ന് വിവാദ സംഭാഷണങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ച് നിർമാതാക്കൾ. നിർമാതാക്കളായ ടി സീരിസിന്റെ ഔദ്യോഗിക വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. രാമായണ കഥ പറയുന്ന സിനിമയിൽ ഹനുമാന്റെ സംഭാഷണം ഉൾപ്പെടെ വികലമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം 140 കോടി രൂപ കളക്ട് ചെയ്‌തെങ്കിലും ചിത്രം കണ്ടിറങ്ങിയവർ സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ വിമർശനമാണ് ഉന്നയിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുടെ കളക്ഷനെയും ഇത് ബാധിച്ചിരുന്നു. പൊതുസമൂഹത്തിന്റെയും പ്രേക്ഷകരുടെയും അഭിപ്രായം കണക്കിലെടുത്താണ് സംഭാഷണങ്ങളിൽ മാറ്റം വരുത്താൻ തീരുാനിച്ചതെന്ന് ടി സീരീസ് അറിയിച്ചു .
സിനിമയുടെ അന്തസത്ത പ്രതിധ്വനിക്കുന്ന രീതിയിൽ സംഭാഷണങ്ങൾ മാറ്റുമെന്നും നിലവിൽ പ്രദർശനം തുടരുന്ന തിയറ്ററുകളിലും അടുത്ത ദിവസങ്ങളിൽ തിയറ്ററുകളിലേക്ക് ഇത് എത്തിക്കുമെന്നും ടി സീരീസ് വ്യക്തമാക്കുന്നു.
സിനിമയുടെ ഗ്രാഫിക്‌സിനെയും തിരക്കഥയെയും സംഭാഷണങ്ങളെയും കുറിച്ചാണ് പ്രധാനമായും വിമർശനം ഉയർന്നത്. ലങ്കാദഹന സമയത്ത് ഹനുമാന്റെ സംഭാഷണം വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരുന്നു. വലിയ പ്രതീക്ഷ നൽകിയാണ് ആദിപുരുഷ് നിർമാതാക്കൾ റിലീസ് ചെയ്തത്. രാമായണകഥ പറയുന്നതിനാൽ തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാൻ സ്വാമിക്ക് റിസർവ്വ്ഡ് ആിയി മാറ്റിവെയ്ക്കാനുളള തീരുമാനവും വലിയ ചർച്ചയായിരുന്നു.
പ്രഭാസിനെ കൂടാതെ സെയ്ഫ് അലി ഖാൻ ക്രിതി സനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ.
Discussion about this post