കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗങ്ങളുമായി ബന്ധപ്പെട്ട എഎഫ്‌ഐ വിവാദങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഗവർണർ പറഞ്ഞു.കേരളത്തിലെ സർവ്വകലാശാലകളിൽ നിയമങ്ങൾ തകർന്നുവെന്നും ഇപ്പോൾ ഭരണഘടനാ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർന്നു. കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനമെന്ന് ഗവർണർ പരിഹസിച്ചു. മുഖ്യമന്ത്രിയും സംഘവും ക്യൂബയിൽ പോയത് കൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിച്ച അദ്ദേഹം പൊതുപണം പാഴാക്കിയാണ് യാത്രയെന്നും കുറ്റപ്പെടുത്തി. ക്യൂബ അറിയപ്പെടുന്നത് പുകയില ഉത്പാദനത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ആരോഗ്യരംഗത്ത് എന്ത് നേട്ടമാണ് ക്യൂബ നേടിയതെന്നും ചോദിച്ചു
സർവ്വകലാശാലകൾ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് എന്ന് പറഞ്ഞാൽ, നിങ്ങൾ യുവതലമുറയുടെ ഭാവി വെച്ചാണ് കളിക്കുന്നത്. ഇവിടെ ആളുകളെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്. സമ്മർദ്ദ തന്ത്രമുപയോഗിച്ച് മാദ്ധ്യമങ്ങളേയും പേടിപ്പിച്ചുനിർത്തിയിരിക്കുയാണ്. ഭയപ്പെടുത്തി നിർത്തിയിരിക്കുന്ന മാദ്ധ്യമങ്ങളെ എവിടെയെങ്കിലും കാണാനുണ്ടെങ്കിൽ അത് കേരളത്തിലാണ്. ഇത്തരം സംഭവങ്ങളിൽ ഞാൻ പൂർണ്ണമായും നിസ്സഹായനാവുകയാണ്. എനിക്ക് ഖേദിക്കാൻ മാത്രമേ കഴിയുകയുള്ളൂയെന്ന് ഗവർണർ കൂട്ടിച്ചേർത്തു.
ശബ്ദമുയർത്തുക, നട്ടെല്ലുണ്ടാവുക എന്നതിനപ്പുറം ഇവിടെ മറ്റൊരു പ്രശ്നപരിഹാരമില്ല.പത്തും പന്ത്രണ്ടും ക്ലാസുകൾ കഴിയുമ്പോൾ തന്നെ മിടുക്കരായിട്ടുള്ള വിദ്യാർത്ഥികളെല്ലാം കേരളം വിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post