ന്യൂഡൽഹി: അന്താരാഷ്ട്ര യോഗ ദിനത്തിലൂടെ യോഗ ഒരു ആഗോള പ്രസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം ഒരു കുടുംബമായി മാറുകയാണ്. വസുധൈവ കുടുംബകം എന്നതിനെ അന്വർത്ഥമാക്കിക്കൊണ്ട് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങൾ യോഗ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടക്കുന്ന യോഗാദിനാചരണ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നേതൃത്വം കൊടുക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നാവികസേനാംഗങ്ങൾക്കൊപ്പം ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ യോഗ ചെയ്യും. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, നേവൽ വെൽഫെയർ ആൻഡ് വെൽനസ് അസോസിയേഷൻ പ്രസിഡന്റ് കല ഹരികുമാർ, നാവികസേനയിലേയും പ്രതിരോധ മന്ത്രാലയത്തിലേയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അഗ്നിവീറുകൾ ഉൾപ്പെടെയുള്ള സായുധ സേനാംഗങ്ങളും പരിപാടിയുടെ ഭാഗമാകുന്നുണ്ട്. ശേഷം രാജ്‌നാഥ് സിംഗ് യോഗ പരിശീലകരേയും യോഗയിൽ പങ്കെടുത്തവരേയും അഭിസംബോധന ചെയ്ത് സംസാരിക്കും.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനാ യൂണിറ്റുകൾ ‘വസുധൈവ കുടുംബകം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി വിദേശ രാജ്യങ്ങളുടെ വിവിധ തുറമുഖങ്ങൾ സന്ദർശിക്കും. 2014ലാണ് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി യുഎൻ അംഗീകരിച്ചത്. മനസിനേയും ശരീരത്തേയും ആരോഗ്യത്തോടെ കാക്കുന്ന യോഗയെ എല്ലാവരും സ്വീകരിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ആരോഗ്യത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാദ്ധ്യമമാണിത്. ഭാരതത്തിലുണ്ടായിരുന്ന സന്യാസി ശ്രേഷ്ഠന്മാർ വരും തലമുറയ്ക്ക് നൽകിയ സമ്മാനമാണ് യോഗ. പ്രധാനമന്ത്രി അത് ലോകത്തിന് മുഴുവൻ സമ്മാനിച്ചുവെന്നും” യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post