തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റേയും മിൽമയുടേയും എതിർപ്പ് അവഗണിച്ച് കേരളത്തിൽ പാൽവിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ തീരുമാനത്തിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കാനൊരുങ്ങി മിൽമ. കർണാടകയിലും തമിഴ്‌നാട്ടിലും ഔട്ട്‌ലറ്റുകൾ തുറക്കാനാണ് മിൽമയുടെ തീരുമാനം. ഈ ഔട്ട്‌ലറ്റുകളിലൂടെ പാൽ വിൽക്കില്ല, പകരം പാൽ ഉൽപ്പന്നങ്ങൾ മാത്രമായിരിക്കും വിൽക്കുന്നത്. ഇത് നന്ദിനിക്കുള്ള മറുപടിയായി കാണേണ്ടതില്ലെന്നും മിൽമ ചെയർമാൻ കെ.എസ്.മണി പറയുന്നു.
കേരളത്തിന്റെ എതിർപ്പ് മറികടന്ന് സംസ്ഥാനത്ത് കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കുമെന്ന് നന്ദിനി പ്രഖ്യാപിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ 25 ഔട്ട്ലറ്റുകൾ തുറക്കാനാണ് പരിപാടി. രണ്ട് വർഷത്തിനുള്ളിൽ ഓരോ താലൂക്കിലും ഔട്ട്ലറ്റുകൾ തുടങ്ങാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. രണ്ടരലക്ഷം ലിറ്റർ വിപണിയിലെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പുതിയ നീക്കങ്ങൾ പ്രകാരം ഓരോ ജില്ലയിലും രണ്ട് ഔട്ട്ലറ്റുകൾ വീതമെങ്കിലും ഉണ്ടാകും. ജനസാന്ദ്രത അനുസരിച്ച് ഔട്ട്ലറ്റുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകും. പുതിയതായി തുടങ്ങുന്ന ഔട്ട്ലറ്റുകൾ വഴിയാകും 25,000 ലിറ്റർ പാൽ വിതരണം ചെയ്യുന്നത്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാൽ അധിഷ്ഠിത ഉത്പന്ന ബ്രാൻഡ് കൂടിയാണ് നന്ദിനി. നിലവിൽ കാക്കനാട്, എളമക്കര, പന്തളം, മഞ്ചേരി, തിരൂർ, തൊടുപുഴ എന്നിവിടങ്ങളിലാണ് നന്ദിനിക്ക് ഔട്ട്ലറ്റുകൾ ഉള്ളത്. കോഴിക്കോട്, തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ അടുത്ത ഘട്ടത്തിലായി ഔട്ട്ലറ്റുകൾ തുടങ്ങുന്നത്. അതിന് ശേഷം 16 ഔട്ട്ലറ്റുകള് കൂടി ആരംഭിക്കും.
Discussion about this post