ന്യൂഡൽഹി: മുഴുവൻ പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ബിഹാറിലെ പട്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. കേന്ദ്രത്തിലെ മോദി സർക്കാർ പ്രതിപക്ഷത്തെ ഒതുക്കാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് അവർ കുറ്റപ്പെടുത്തി. പട്നയുടെ മണ്ണിൽ നിന്ന് തുടങ്ങുന്നതെന്തും പ്രസ്ഥാനമായി മാറുമെന്നും മംമ്ത ബാനർജി പറഞ്ഞു. ബിജെപി രാജ്ഭവനെ അധികാര കേന്ദ്രമാക്കി. നാമെല്ലാവരും ഒന്നാണ്, ഒരുമിച്ച് പോരാടും. ഞങ്ങളെ പ്രതിപക്ഷം എന്ന് വിളിക്കേണ്ടതില്ലെന്ന് അവർ പറഞ്ഞു.
എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി ബിജെപിയെ രാജ്യത്തിന്റെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എല്ലാ നേതാക്കളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി. പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ഹിമാചലിൽ നടക്കും. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പ്രതിപക്ഷ നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ എല്ലാവരും ഒരുമിച്ച് പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് രാജ്യത്തിന്റെ അടിത്തറ ബിജെപിയും ആർഎസ്എസും ആക്രമിക്കുകയാണെന്നായിരുന്നു യോഗത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ പ്രതികരണം. പ്രതിപക്ഷത്തിന്റെ പോരാട്ടം രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞങ്ങൾ ഒത്തൊരുമിച്ചുള്ള സമീപനം സ്വീകരിക്കും. നമ്മുടെ പോരാട്ടം പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. ഞങ്ങൾക്ക് ചില വ്യത്യാസങ്ങളുണ്ട്, പക്ഷേ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് രാഹുൽ പറഞ്ഞു.
Discussion about this post