ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വന്ദേഭാരത് ട്രെയിനുകൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കും. മധ്യപ്രദേശിലെ ഭോപ്പാലിൽ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ട്രെയിനുകൾ ഫ്‌ളാഗ്ഓഫ് ചെയ്യുന്നത്. രണ്ട് ട്രെയിനുകൾ മധ്യപ്രദേശിലും കർണാടകയിലും ബീഹാറിലും ഗോവയിലും ഓരോ വന്ദേഭാരത് ട്രെയിനുകൾ വീതവുമാണ് ഇന്ന് സർവീസ് ആരംഭിക്കുന്നത്.
ഭോപ്പാൽ-ഇൻഡോർ, ഭോപ്പാൽ-ജബൽപുർ എന്നിവയുടെ ഫ്‌ളാഗ് ഓഫ് മധ്യപ്രദേശിൽ നേരിട്ടു നിർവഹിക്കും. റാഞ്ചി-പട്‌ന, ധാർവാഡ്-ബംഗളൂരു, ഗോവ-മുംബൈ ട്രെയിനുകളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴിയാകും നടത്തുക. ഇതോടെ രാജ്യത്തെ ആകെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 23 ആയി. ഭോപ്പാൽ-ജബൽപൂർ വന്ദേ ഭാരത് എക്സ്പ്രസ് സംസ്ഥാനത്തെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് കടന്നുപോകും. ഈ റൂട്ടിൽ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനെക്കാൾ മുപ്പത് മിനിട്ട് കുറവ് സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ വന്ദേഭാരതിന് കഴിയും.
മഹാകാലേശ്വർ, മണ്ടു, മഹേശ്വര്, ഖജുരാഹോ, പന്ന തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ഭോപ്പാൽ-ഇൻഡോർ വന്ദേഭാരത് സർവീസ് നടത്തുന്നത്. ബീഹാറിന് ലഭിക്കുന്ന ആദ്യ വന്ദേഭാരതാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. കർണാടകയ്ക്ക് ഇത് രണ്ടാമത്തെ വന്ദേഭാരതാണ് ലഭിക്കുന്നത്. നിലവിൽ ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കർണാടകയിൽ സർവീസ് നടത്തുന്നുണ്ട്.
Discussion about this post