കൊച്ചി: കുടുംബശ്രീ സംഘത്തിന്റെ പേരിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതായി വിവരം. വ്യാജരേഖകളുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. കൗൺസിലറുടെയും എ.ഡി.എസിന്റെയും വ്യാജ ഒപ്പും സീലും ഉണ്ടാക്കിയാണ് തട്ടിപ്പുസംഘം കോടികൾ തട്ടിയത്. കൊച്ചി കോർപ്പറേഷന്റെ രണ്ടു ഡിവിഷനിൽ മാത്രം ഒരു കോടിരൂപയിലേറെ രൂപയുടെ ഏഴ് തട്ടിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ബാങ്കിൽ സമർപ്പിച്ച രേഖകളിൽ സംശയം തോന്നി ബാങ്ക് ജീവനക്കാരാണ് വായ്പാ തട്ടിപ്പുസംബന്ധിച്ച് ആദ്യം സംശയം പ്രകടിപ്പിച്ചത്.
കുടുംബശ്രീ ഗ്രൂപ്പുകൾക്ക് ബാങ്കുകൾ വായ്പ അനുവദിക്കുന്നതിന്റെ മറവിലാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചത്.നിലവിലുള്ള ഗ്രൂപ്പുകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്.
കുടുംബശ്രീ ഗ്രൂപ്പുകളിലെ അംഗങ്ങൾ അറിയാതെ അവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും വ്യാജമായി നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഡിവിഷൻ തലത്തിലുള്ള ചെയർപേഴ്സന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒക്കെ വ്യാജ ഒപ്പും സീലും ഉണ്ടാക്കുകയും ചെയ്തു.
സംഭവത്തിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങി ജാമ്യമില്ലാ കുറ്റം ചുമത്തി പള്ളുരുത്തി പോലീസ് കേസെടുത്തു.
Discussion about this post