ഭോപ്പാൽ: ഏകസിവിൽ കോഡ് നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്ത നിയമവുമായി മുന്നോട്ട് പോകാൻ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.ഭോപ്പാലിൽ ബിജെപി ബൂത്ത് തല ഏജന്റുമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തെ ജനങ്ങൾ ഒരു കുടുംബമാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും വ്യത്യസ്തമായ നിയമം പറ്റുമോ. വ്യത്യസ്ത നിയമവുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാൻ സാധിക്കും. സുപ്രീംകോടതിയാണ് ഏകസിവിൽ കോഡ് കൊണ്ടുവരാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടന തുല്യാവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർ (പ്രതിപക്ഷം) വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഏക സിവിൽ കോഡിനെ എതിർക്കുന്നവർ അവരുടെ താൽപ്പര്യത്തിന് വേണ്ടി ജനങ്ങളെ ഇളക്കിവിടുകയാണ്. ഏത് പാർട്ടിയാണ് തങ്ങളെ പ്രകോപിപ്പിക്കുകയും തകർക്കുകയും ചെയ്യുന്നതെന്ന് ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് അറിയാം. എല്ലാ പൗരന്മാർക്കും തുല്യ അവകാശം എന്നാണ് ഭരണഘടന വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് മതസംഘടനകളിൽനിന്നും പൊതുജനങ്ങളിൽനിന്നും നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് 21-ാം നിയമ കമ്മിഷൻ ഈയിടെ ഉത്തരവിറക്കിയിരുന്നു. മുപ്പത് ദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post