ലക്‌നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. ഉത്തർപ്രദേശിലെ സഹാറൺപൂരിൽ വെച്ചായിരുന്നു സംഭവം. ചന്ദ്രശേഖർ ആസാദ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്ക് കാറിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു.
ചന്ദ്രശേഖർ ആസാദ് സഞ്ചരിച്ച വാഹനം യൂടേൺ എടുക്കുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. ആസാദിന്റെ ഇളയ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ആയുധധാരികളായ അക്രമികൾ വാഹനവ്യൂഹമായി പിന്തുടർന്ന് എത്തിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സഹറൺപൂർ എസ്പി ഡോ. വിപിൻ ടാഡ പറഞ്ഞു. അക്രമികളെ താൻ കണ്ടില്ലെന്നും എന്നാൽ ഒപ്പമുണ്ടായിരുന്നവർക്ക് അവരെ തിരിച്ചറിയാനാകുമെന്നും ചന്ദ്രശേഖർ ആസാദ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വെടിയേറ്റ ആസാദിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആസാദിന്റെ ഇടുപ്പിനുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്.
Discussion about this post