അഗർത്തല: ത്രിപുരയിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന രഥയാത്രയ്ക്കിടെ രഥത്തിന്റെ മുകൾഭാഗം വൈദ്യുതി ലൈനിൽ തട്ടി അപകടം. ഷോക്കേറ്റ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. പതിനെട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ത്രിപുരയിലെ ഉനാകോട്ടിലായിരുന്നു അപകടം.
അഗർത്തല സർക്കാർ മെഡിക്കൽ കോളജിൽ ആണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുളളത്. ആറ് പേരുടെ നില ഗുരുതരമാണ്. കുമാർഘട്ടിൽ വൈകിട്ട് 4.30 ഓടെയാണ് അപകടം ഉണ്ടായത്. പ്രദേശത്തെ ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി രഥങ്ങൾ എഴുന്നെള്ളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പൊളളലേറ്റ നിലയിലാണ് പലരെയും ആശുപത്രിയിലെത്തിച്ചതെന്ന് കൈമാർഘട്ട് സബ്ഡിവിഷൻ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സഞ്ജിത് സക്മ പറഞ്ഞു. ദുരന്തത്തിൽ മുഖ്യമന്ത്രി മാണിക് സാഹ അനുശോചനം രേഖപ്പെടുത്തി. അപകടസ്ഥലത്തേക്ക് മുഖ്യമന്ത്രി യാത്ര തിരിച്ചിട്ടുണ്ട്.
എങ്ങനെയാണ് രഥത്തിന്റെ മുകൾഭാഗം വൈദ്യുതി ലൈനിൽ തട്ടിയെന്നത് വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. 133 കെവി ലൈനിൽ തട്ടിയായിരുന്നു അപകടം. ദുരന്തത്തിൽപെട്ട കുടുംബങ്ങൾക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്നും മാണിക് സാഹ പറഞ്ഞു.
Discussion about this post