ന്യൂഡൽഹി: പാകിസ്താനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഒരു അംഗം തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നയിടത്തോളം കാലം ഇന്ത്യയ്ക്ക് സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ) യോഗം ചേരാനാകില്ലെന്നും, ഇത്തരമൊരു സാഹചര്യം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാത്രി തീവ്രവാദവും പകൽ വ്യാപാരവും അനുവദിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു അയൽരാജ്യങ്ങളുമായി ഇന്ത്യ നല്ല ബന്ധം പുലർത്തുമ്പോഴും പാകിസ്താാനുമായി അത് സാധിക്കാത്തതിന്റെ കാരണം അതിർത്തികടന്നുള്ള ഭീകരവാദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായി സാധാരണ ബന്ധം സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നീതിയുക്തമായ നിർദ്ദേശമാണിതെന്നും ഭീകരവാദത്തെ സാധാരണമായി കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനേഡിയൻ സർക്കാർ ഖാലിസ്ഥാൻ അനുകൂല വിഷയത്തെ കൈകാര്യം ചെയ്യുന്നതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്്ട്രീയമാണെന്ന് അദ്ദേഹം വിമർശിച്ചു. ദേശ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ കാനഡയിൽ പ്രവർത്തനങ്ങളുണ്ടായാൽ തിരിച്ചു പ്രതികരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. ഇതാദ്യമായല്ല വിഷയത്തിൽ കാനഡയ്‌ക്കെതിരെവിദേശകാര്യമന്ത്രി പ്രതികരിക്കുന്നത്.
Discussion about this post