കൊച്ചി : കൊച്ചിയിൽ കോടികളുടെ തട്ടിപ്പ് നടത്തി അയൽക്കൂട്ട മാഫിയ. കുടുംബശ്രീ വായ്പയുടെ മറവിൽ വ്യാജ രേഖകളും സീലുകളും നിർമ്മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. കൊച്ചി കോർപറേഷനിലെ 13, 20 വാർഡുകളിലെ ഏഴ് കുടുംബശ്രീ യൂണിറ്റുകളുടെ പേരിലാണ് മാഫിയ സംഘം വ്യാജ രേഖകൾ ചമച്ചത്. നിരവധി വീട്ടമ്മമാർ തട്ടിപ്പിന് ഇരയായി.
കൊച്ചി വെല്ലിംഗ്ടൺ ഐലന്റിനെ യൂണിയൻ ബാങ്ക് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. കുടുംബശ്രീ സംരംഭങ്ങൾക്കായി ബാങ്കുകൾ ലിങ്കേജ് വായ്പകൾ നൽകുന്നുണ്ട്. ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പറഞ്ഞ് അയൽക്കൂട്ടത്തിലേക്ക് വീട്ടമ്മമാരെ ചേർക്കുകയായിരുന്നു. മാഫിയയ്ക്ക് വേണ്ടി പ്രവർത്തിച്ച സ്ത്രീകളാണ് മറ്റ് വീട്ടമ്മമാരെ ചേർത്തത്. തുടർന്ന് 20 ലക്ഷത്തോളം രൂപ അയൽക്കൂട്ട മാഫിയ തട്ടിയെടുത്തു.
തങ്ങൾക്ക് സ്വന്തമായി വീട് പോലും ഇല്ലെന്നും കടം ഉണ്ടെന്നും അമ്മമാർ പറയുന്നു. മക്കളെ ആശ്രയിച്ചാണ് ഇപ്പോൾ നിൽക്കുന്നത് എന്നും ഇവർ പറഞ്ഞു. അതിവിദഗ്ധമായാണ് ഇവർ സാധാരണക്കാരായ വീട്ടമ്മമാരെ കബളിപ്പിച്ചത്.. കൗൺസിലറുടെയും സിഡിഎസ്, എഡിഎസ് ഭാരവാഹികളുടെയും ഒപ്പും സീലുമുൾപ്പെടെ വ്യാജമായി നിർമ്മിക്കുകയായിരുന്നു. തുടർന്ന് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ഇവർ കൈക്കലാക്കിയിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതോടെ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.
Discussion about this post