അഹമ്മദാബാദ് : ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്‌കരിപ്പിച്ച് സ്‌കൂൾ അധികൃതർ. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം. മുന്ദ്രയിലെ പേൾ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് നമാസ് ചെയ്യാൻ നിർബന്ധിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വൈറലായിരുന്നു. ഇതോടെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
പെരുന്നാളുമായി ബന്ധപ്പെട്ട് ജൂൺ 28 ന് നടന്ന ചടങ്ങുകൾക്കിടെയായിരുന്നു സംഭവം. വിദ്യാർത്ഥികളോട് തലയിൽ തുണി കെട്ടി നിസ്‌കരിക്കാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ഇത് സ്‌കൂളിലെ പരിപാടികളുടെ ഭാഗമായിരുന്നുവെന്നും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും പ്രിൻസിപ്പാളായ പ്രിതി വാഗ്വാനി പറഞ്ഞു.
നീന്തൽ, കുതിരസവാരി, സംഗീത എന്നീ പരിപാടികൾ ഉൾപ്പെടുത്താതെ കുട്ടികളെക്കൊണ്ട് നിസ്‌കരിപ്പിച്ചതിൽ പ്രാദേശിക നിയമസഭാംഗമായ അനിരുദ്ധ് ദവെ ആശങ്ക പ്രകടിപ്പിച്ചു. നിസ്‌കാരം സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവദിവസം സ്‌കൂൾ് അവധിയുണ്ടായിരുന്നു. എന്നിട്ടും വിദ്യാർത്ഥികളെ വിളിച്ച് മുസ്ലീം വേഷം ധരിപ്പിച്ച് നിസ്‌കരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ദവെ ആവശ്യപ്പെട്ടിട്ടുണ്ട്.
തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയാൽ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ നടപടികൾ നേരിടേണ്ടിവരുമെന്ന് ഡിഇഒ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിക്കുകയും ചെയ്തു.
Discussion about this post