ന്യൂഡൽഹി : ഇന്ത്യ ഇപ്പോൾ ഏകീകൃത സിവിൽ കോഡിനെ കുറിച്ചുള്ള ചൂട് പിടിച്ച ചർച്ചകളിൽ ആണ്. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയാണ് ഈ ചർച്ചകൾക്ക് തിരികൊളുത്തിയത്. പ്രതിപക്ഷത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയമാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ വൈകുന്നതിനുള്ള കാരണമെന്നും നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു.
2019 ൽ സുപ്രീംകോടതി നടത്തിയ ഒരു പരാമർശവും ഇപ്പോൾ ഏകീകൃത സിവിൽ കോഡ് ചർച്ചകൾക്കൊപ്പം ഉയർന്നു വരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായങ്ങളോട് സമാനമായിരുന്നു അന്ന് സുപ്രീംകോടതി നടത്തിയ പരാമർശങ്ങളും. 1956-ൽ തന്നെ ഹിന്ദു നിയമങ്ങൾ ക്രമീകരിക്കപ്പെട്ടിട്ടും ഇതുവരെയും രാജ്യത്തെ മുഴുവൻ പൗരന്മാർക്കുമായി ഒരു ഏകീകൃത സിവിൽ കോഡ് നൽകി അവരെ ഒരുപോലെ സുരക്ഷിതരാക്കുന്നതിൽ തുടർന്നുള്ള സർക്കാറുകൾ ഒന്നും തന്നെ ചെയ്തില്ല എന്നാണ് അന്ന് സുപ്രീം കോടതി പരാമർശിച്ചത്.
1985 ല ഷാബാനു കേസിൽ സുപ്രീംകോടതിയുടെ ഇത്തരത്തിലുള്ള അനുശാസനങ്ങൾ എല്ലാം ഉണ്ടായിരുന്നിട്ടും പിന്നീട് ഭരണത്തിൽ വന്ന സർക്കാരുകളും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള യാതൊരുവിധ ശ്രമങ്ങളും നടത്തിയിട്ടില്ല. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ രാജ്യത്ത് തന്നെ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ഷാ ബാനോ കേസ്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ഷാ ബാനോ ബീഗം സുപ്രീം കോടതിയിൽ ഒരു ക്രിമിനൽ കേസ് നൽകിയാണ് ഭർത്താവിൽ നിന്ന് ജീവനാംശത്തിനുള്ള അവകാശം നേടിയത് . എന്നാൽ ചില മുസ്ലീം രാഷ്ട്രീയക്കാർ ഈ വിധി അസാധുവാക്കുന്നതിനായി പ്രചാരണം നടത്തി. ഈ കേസിൽ സ്ത്രീക്ക് അനുകൂലമായി ഉണ്ടായ വിധി മുസ്ലീങ്ങൾക്കിടയിൽ നിരവധി വിമർശനങ്ങൾക്ക് കാരണമായി. മുസ്ലിം മതപണ്ഡിതർ ഖുറാൻ ഉദ്ധരിച്ച് സുപ്രീംകോടതി നടത്തിയ ഈ വിധി ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചു . ഈ കാലയളവിൽ തന്നെ ഇന്ത്യയിൽ വിവിധ മതങ്ങൾക്ക് വ്യത്യസ്ത സിവിൽ കോഡുകൾ പ്രകാരമുള്ള നിയമപരിരക്ഷ ആണ് ലഭിക്കുന്നത് എന്നുള്ളത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
വിവാഹമോചനം നടത്തിയ ഭർത്താവിൽ നിന്നും ജീവനാംശം ലഭിക്കുവാനായി ഷാ ബാനോ ബീഗം സുപ്രീം കോടതിയിൽ പോരാട്ടം നടത്തിയത് 1985 ലായിരുന്നു. രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി ഒരു ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അന്നുമുതൽ പല വലിയ ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഭരണത്തിലെത്തിയ ഒരു സർക്കാരുകളും ഇതിനുവേണ്ട യാതൊരു നടപടികളും സ്വീകരിച്ചില്ല എന്നുള്ളത് സുപ്രീം കോടതി പിന്നീടും പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നുള്ളത് പാർലമെന്റിന്റെ പ്രത്യേക അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നു സുപ്രീം കോടതി എടുത്തുപറഞ്ഞിരുന്നു. എന്നാൽ ഇത് അവഗണിച്ചു കൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ എകീകൃത സിവിൽ കോഡിനെതിരെ തിരിയുന്നതെന്നാണ് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് ഇപ്പോഴും ഒരു തർക്ക വിഷയമായി തുടരുമ്പോഴും എല്ലാ പൗരന്മാർക്കും അവരുടെ മതപരമായ ബന്ധങ്ങൾ പരിഗണിക്കാതെ തുല്യ അവകാശങ്ങൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പരിഗണിക്കണമെന്ന് പറയുന്ന നിയമവിദഗ്ധരും ഏറെയാണ്. ഷാബാനുവിനെപ്പോലെ ലക്ഷക്കണക്കിന് സ്ത്രീകളുടെ നീതിക്കും സമത്വത്തിനും വേണ്ടിയുള്ള കാത്തിരിപ്പും പ്രതീക്ഷയും കൂടിയാണ് ഏകീകൃത സിവിൽ കോഡ്.
Discussion about this post