ഇംഫാൽ: വംശീയ കലാപത്തെ തുടർന്ന് അടച്ചിട്ടിരുന്ന മണിപ്പൂരിലെ സ്‌കൂളുകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കും. മുഖ്യമന്ത്രി ബിരേൻ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലുളള വിദ്യാർത്ഥികൾക്ക് ബുധനാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന് ബിരേൻ സിങ് വ്യക്തമാക്കി.
അത്തരമൊരു തീരുമാനമെടുക്കേണ്ട ആവശ്യവും പ്രാധാന്യവും കണക്കിലെടുത്താണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘർഷമുണ്ടായ അഞ്ച് ജില്ലകളിൽ അധികസുരക്ഷ ഏർപ്പെടുത്തുമെന്നും അർദ്ധസൈനിക വിഭാഗങ്ങൾ പ്രധാന മേഖലകളിൽ നിരീക്ഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ട് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ചുരാചന്ദ്പൂർ, ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാങ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് സുരക്ഷ കർശനമാക്കുക. കൃഷി പുനരാരംഭിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നവർക്ക് അതിനുളള അവസരവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂരിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരാൻ സഹായിക്കുന്ന തരത്തിൽ ദേശീയപാതയിലുൾപ്പെടെ സൃഷ്ടിച്ചിരുന്ന തടസങ്ങൾ നീക്കുമെന്ന് കുക്കി വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സംവരണ വിഷയത്തിൽ ഹൈക്കോടതി വിധിയുടെ പേരിലാണ് കുക്കി, മെയ്‌തെയ് വിഭാഗങ്ങൾ സംസ്ഥാനത്ത് പരസ്യമായ സംഘർഷത്തിലേക്ക് നീങ്ങിയത്. രണ്ട് മാസത്തിലധികമായി തുടരുന്ന സംഘർഷത്തിൽ പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിരുന്നു. നിരവധി പേർ കൊല്ലപ്പെടുകയും ആരാധനാലയങ്ങളടക്കം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ആദ്യഘട്ട കലാപം അടിച്ചമർത്താൻ കഴിഞ്ഞെങ്കിലും വിധ്വംസക ശക്തികളുടെ ഇടപെടലിൽ സംഘർഷങ്ങൾ ആവർത്തിക്കപ്പെടുന്നതാണ് നിലവിലെ ആശങ്ക.
Discussion about this post