കൊച്ചി : യൂട്യൂബ് ചാനലായ മറുനാടൻ മലയാളിക്കെതിരെ ഇടതുസർക്കാർ നടത്തുന്ന വേട്ടയാടൽ അപലപനീയമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. വ്യാജരേഖക്കാർക്കും ആൾമാറാട്ടക്കാർക്കും നിയമപോരാട്ടത്തിന് അവസരം നൽകുന്നവർ മാദ്ധ്യമപ്രവർത്തകർക്ക് അതിനുള്ള അവകാശം നൽകാത്തത് ഇരട്ടത്താപ്പാണ്. നിയമം എല്ലാവർക്കും ഒരുപോലെയാവണമെന്നും അദ്ദേഹം പറഞ്ഞു.
ഷാജൻ സ്‌കറിയയുടെ മാദ്ധ്യമപ്രവർത്തന ശൈലിയോട് പലപ്പോഴും വിയോജിപ്പ് തോന്നിയിട്ടുണ്ടെങ്കിലും അതിൻറെ പേരിൽ ആ സ്ഥാപനത്തെയും ജീവനക്കാരെയും പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തുന്നത് ജനാധിപത്യശൈലിയല്ല. അപകീർത്തിക്കേസിൽ ഇങ്ങനെ കാടടച്ച് റെയ്ഡ് നടത്തുന്നത് നിയമവാഴ്ചയെ പരിഹസിക്കലാണ്.
മുഖ്യധാരാ മാധ്യമപ്രവർത്തകർക്കും കേരളത്തിൽ രക്ഷയില്ലെന്ന അവസ്ഥയാണ്. പോലീസിനെ പരമാവധി ദുരുപയോഗിച്ച് സ്വതന്ത്രമാധ്യമപ്രവർത്തനത്തിൻറെ വായടയ്ക്കാനാണ് പിണറായി സർക്കാരിൻറെ ശ്രമം.
‘ക്യാപ്റ്റനെന്നും കാരണഭൂതനെന്നും’പാടിപ്പുകഴ്ത്തിയവർക്ക് ഇപ്പോൾ മാദ്ധ്യമസ്വാതന്ത്ര്യത്തിനായി മുഖപ്രസംഗം എഴുതേണ്ടി വന്നിരിക്കുന്നു. വിയോജിപ്പുകളെയെല്ലാം സൈബർ വെട്ടുക്കിളി കൂട്ടങ്ങളെ അയച്ച് ആക്രമിക്കുന്ന സിപിഎമ്മിന് ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും കുറിച്ച് പറയാൻ എന്ത് യോഗ്യതയാണെന്ന് അദ്ദേഹം ചോദിച്ചു.
ഡൽഹിയിൽ മാധ്യമസ്വാതന്ത്ര്യത്തിനായി വ്യാജമുറവിളി കൂട്ടുന്ന സിപിഎമ്മിൻറെ തനിസ്വരൂപം ഇപ്പോൾ മറുനാട്ടിലും ഈ നാട്ടിലുമുള്ള മലയാളിക്ക് ബോധ്യപ്പെട്ടെന്ന് കരുതുന്നുവെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post