റായ്പൂർ: അഴിമതിയാണ് കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയില്ലാതെ കോൺഗ്രസിന് ശ്വസിക്കാൻ പോലും കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. റായ്പൂരിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അഴിമതിയുടെ കറപുരണ്ടവർ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് ചേർത്ത് സർക്കാരിനെതിരെ പ്രവർത്തിക്കാൻ ശ്രമിക്കുകയാണ്. ഒരുകാലത്ത് പരസ്പരം പഴി പറയുകയും ശപിക്കുകയും ചെയ്തിരുന്നവരാണ് ഇവർ. ഇന്ന് ഒന്നിക്കാനുള്ള വഴികളാണ് ഇവർ തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി നടത്തുന്ന രാജ്യത്തെ ഓരോ ആളും ചെവികൾ തുറന്നുവച്ചു കേൾക്കണം. കോൺഗ്രസ് അഴിമതിയുടെ ഉത്തരവാദി ആണെങ്കിൽ മോദി അഴിമതിയ്‌ക്കെതിരായ നടപടിയുടെ ഉത്തരവാദിയാണ്. രാജ്യത്ത് അഴിമതി നടത്തുന്നവർ തന്നെ പിന്തുടരുന്നു. തനിക്ക് വേണ്ടി ശവകുഴി തോണ്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നാൽ ഇവർ ഒന്ന് മനസ്സിലാക്കണം. ഇതൊന്നും തന്നെ ഭയപ്പെടുത്തില്ല എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഛത്തീസ്ഗഡ് കോൺഗ്രസ് പാർട്ടിയുടെ എടിഎം ആണ്. ഛത്തീസ്ഗഡിലെ ജനങ്ങളെ കോൺഗ്രസ് സർക്കാർ കൊള്ളയടിക്കുകയാണ്. ഛത്തീസ്ഗഡിന്റെ രൂപീകരണത്തിൽ ബിജെപിയ്ക്ക് വലിയ പങ്കാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഓരോ ജനത്തിന്റെയും മനസ്സ് ബിജെപിയ്ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post