കൊച്ചി: വനിത മാദ്ധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ പിഡിപി നേതാവിനെ പാർട്ടി പുറത്താക്കി. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിയായ നിസാർ മേത്തറിനെതിരെയാണ് നടപടി. പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. വിമർശനം ശക്തമായതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
അബുൽ നാസർ മഅദനിയുടെ ആരോഗ്യവിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ ആളായിരുന്നു നിസാർ മേത്തർ. മഅദിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച മാദ്ധ്യമ പ്രവർത്തകയ്ക്ക് ഇയാൾ അശ്ലീല സന്ദേശം അയച്ചു. താക്കീത് നൽകിയെങ്കിലും അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നു. ഇതോടെ മാദ്ധ്യമപ്രവർത്തക പോലീസിനെ സമീപിക്കുകയായിരുന്നു.
രാത്രിയും പകലും ഭേദമെന്യേ നിസാർ മേത്തർ നിരന്തരം അശ്ലീ സന്ദേശം അയച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വിവാദമായതോടെ തൻറെ ഫോൺ ഹാക്ക് ചെയ്തതാണെന്ന ഇയാളുടെ വിശദീകരണം പോലീസ് തള്ളിക്കളഞ്ഞു.
സ്ത്രീകൾക്കെതിരായ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
Discussion about this post