ഭുവനേശ്വർ: ക്യുആർ കോഡ് കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തുന്ന സംഘം സജീവമായതായി വിവരം. ഇത്തരത്തിൽ തട്ടിപ്പ് നടത്തി 14 കോടി തട്ടിയെടുത്ത ഒരു കേസ് രജിസ്റ്റർ ചെയ്തതായി ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ. ഡബ്ല്യു) അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് കരൺ കുമാർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇയാളെ ട്രാൻസിസിറ്റ് റിമാൻഡിൽ ഭുവനേശ്വറിൽ എത്തിച്ചിട്ടുണ്ട്.
ഫിൻടെക് കമ്പനിയായ ഐ സെർവ് യൂ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ടെക്നോളജി ഓഫീസർ സഞ്ജിബ് കുമാർ പരിദ നൽകിയ കേസിലാണ് അറസ്റ്റ്. നോയിഡ ആസ്ഥാനമായുള്ള പയോൺ ഡിജിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനി ഏപ്രിലിൽ ഏർപ്പെട്ടതായി സഞ്ജിബ് കുമാർ പരിദ പരാതിയിൽ പറയുന്നു. ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങൾ നൽകുന്നതിനായി ടെക്നോളജി ഇന്റഗ്രേഷൻ കരാറിലാണ് ഏർപ്പെട്ടത്. ഡിജിറ്റൽ പേയ്മെന്റ് സേവനങ്ങൾ നൽകുന്നതിനും ഫിനോടെക് സേവനത്തിനു സൗകര്യം ഒരുക്കുന്നതിനുമുള്ളതായിരുന്നു കരാർ.
അറസ്റ്റിലായ പ്രതികൾ കരൺ സിങ്ങും, ഇയാളുടെ സഹോദരൻ ലല്ലു സിങ്ങും പയോൺ ഡിജിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരാണെന്ന് സഞ്ജിബ് കുമാർ പരിദ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ കഴിഞ്ഞ ജൂൺ 19 ന് ഇരുവരും ക്യുആർ കോഡുകളിൽ കൃത്രിമം കാണിച്ച് 14.33 കോടി രൂപയുടെ വായ്പ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇത് 125-ലധികം വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. കോടികൾ കൈക്കലാക്കുന്ന ഈ തട്ടിപ്പിന് പിന്നിൽ ചൈനീസ് ബന്ധമുണ്ടെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർ ഉയർത്തുന്നുണ്ട്. കേസിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.സൈബർ തട്ടിപ്പ് റാക്കറ്റിനെ പിടികൂടുന്നതിന് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. തട്ടിപ്പിനെ കുറിച്ച് ആളുകൾക്ക് ജാഗ്രത നിർദ്ദേശം നൽകണമെന്നും ഇ.ഒ. ഡബ്ല്യു വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post