കാബൂൾ : പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി മേഖലകളിൽ വീണ്ടും കടുത്ത സൈനിക സംഘർഷം. കറാച്ചിയിൽ പാകിസ്താൻ പാരാമിലിട്ടറി ഫോഴ്സായ ‘റേഞ്ചേഴ്സിന്റെ’ ആസ്ഥാനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ, അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യം ശക്തമായ കരസേനാ നീക്കവും വ്യോമാക്രമണവും നടത്തി. അതിർത്തി പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ നടത്തിയ ഈ വ്യോമാക്രമണത്തിൽ 35 സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ സ്ഥിരീകരിച്ചു.
അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിലെ നിരവധി മസ്ജിദുകളും വീടുകളും പാകിസ്താൻ വ്യോമാക്രമണത്തിൽ തകർന്നു. പാക് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ച് സാധാരണക്കാരുടെ വീടുകൾക്ക് നേരെയാണ് ബോംബാക്രമണം നടത്തിയതെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കൊല്ലപ്പെട്ടതായും താലിബാൻ വ്യക്തമാക്കി. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകളായ പക്തിയ, പക്തിക , കുനാർ എന്നിവിടങ്ങളിലെ ജനവാസ പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്.
ഐക്യരാഷ്ട്രസഭയുടെ സഹായ സംഘടനയായ ‘യുനാമ’യുടെ റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന അതിർത്തി സംഘർഷങ്ങളിലും ഷെല്ലാക്രമണങ്ങളിലും നൂറുകണക്കിന് അഫ്ഗാൻ സിവിലിയന്മാർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകളാണ് അതിർത്തികളിൽ നിന്ന് പലായനം ചെയ്യുന്നത്. അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിൽ പൂർണ്ണമായ ഒരു യുദ്ധത്തിലേക്ക്കാര്യങ്ങൾ നീങ്ങുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. അതിർത്തി മേഖലയായ ഡ്യുറൻഡ് ലൈനിൽ ഇരുരാജ്യങ്ങളും നിലവിൽ വൻതോതിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.










