ന്യൂഡൽഹി: ഏക സിവിൽകോഡുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ഒരു ദേശീയമാദ്ധ്യമം നടത്തിയ സർവ്വേയിലെ കണ്ടെത്തലുകൾ ചർച്ചയാവുന്നു. യുയുസിയെ കുറിച്ച് പരാമർശിക്കാതെ നടത്തിയ സർവ്വേയിൽ ഭൂരിഭാഗം പേരും രാജ്യത്ത് എല്ലാവർക്കും പൊതുനിയമം വേണമെന്ന അഭിപ്രായക്കാരാണെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. 18-65 വയസിനിടയിലുള്ള മുസ്ലീം സ്ത്രീകളിലാണ് സർവ്വേ നടത്തിയത്.
വിവാഹം,വിവാഹമോചനം,ദത്തെടുക്കൽ,അനന്തരാവകാശം തുടങ്ങിയവയ്ക്ക് എല്ലാ ഇന്ത്യക്കാർക്കും പൊതുവായ ഒരു നിയമം വേണമെന്ന അഭിപ്രായക്കാരാണ്. സർവ്വേയിൽ പങ്കെടുത്ത മുസ്ലീം സ്ത്രീകളിൽ 67.2 ശതമാനം പേരാണ് ഈ അഭിപ്രായക്കാർ. ഉന്നതവിദ്യാഭ്യാസമുള്ള സ്ത്രീകളിൽ 68.4 ശതമാനം പേരും പൊതുനിയമത്തെ അനുകൂലിച്ചു.
മുസ്ലീം സ്ത്രീകളിൽ 76.5% പേരും ബഹുഭാര്യത്വത്തോട് വിയോജിക്കുകയും മുസ്ലീം പുരുഷന്മാർക്ക് നാല് സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അവകാശം പാടില്ലെന്നും പറയുന്നു. ഉന്നതവിദ്യാഭ്യാസമുള്ളവരിൽ 78.6% പേരാണ് ഈ അഭിപ്രായക്കാർ.
എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും നിയമപരമായ വിവാഹപ്രായമായി 21 വയസ്സിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, 78.7% സ്ത്രീകൾ ‘അതെ’ എന്നും 16.6% ‘ഇല്ല’ എന്നും 4.7% പേർ ‘അറിയില്ല’ എന്നും പറഞ്ഞു. സർവ്വേയിൽ പങ്കെടുത്തവരിൽ ബിരുദവും അതിൽ കൂടുതലും വിദ്യാഭ്യാസമുള്ളവർ 82.4% പേർ ‘അതെ’ എന്നും 14.3% പേർ ‘ഇല്ല’ എന്നും 3.3% പേർ ‘അറിയില്ല’എന്നും പറഞ്ഞു.
വിവാഹമോചിതരായ ദമ്പതികളെ യാതൊരു നിയന്ത്രണവുമില്ലാതെ പുനർവിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് 73.7 ശതമാനം പേരും അഭിപ്രായപ്പെട്ടു. ദത്തെടുക്കൽ വിഷയവും ചോദ്യമായിട്ടുണ്ടായിരുന്നുവെങ്കിലും മതംപരിഗണിക്കാതെ ദത്തെടുക്കുക എന്ന ആശയത്തോട് പലരും മുഖം തിരിച്ചു. ഉന്നതവിദ്യാഭ്യാസമുള്ളവരിൽ 69. 5 ശതമാനം പേരും മറ്റുള്ളവരിൽ 64.9 ശതമാനം പേരുമാണ് ഈ അഭിപ്രായക്കാർ. സർവ്വേയിൽ പങ്കെടുത്ത 70.3% വിവാഹിതരും 24.1% അവിവാഹിതരും 2.9% വിധവകളും 2.9% വിവാഹമോചിതരുമാണ്. സർവേയിൽ പങ്കെടുത്തവരിൽ 73.1% സുന്നികളും 13.3% ഷിയകളും 13.6% മറ്റുള്ളവരുമാണ്. സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 10.8% ബിരുദാനന്തര ബിരുദധാരികളും 27% ബിരുദധാരികളും 20.8% പേർ 12+ വരെ പഠിച്ചവരും 13.8% 10-ാം ക്ലാസ് വരെ പഠിച്ചവരും 12.9% പേർ 5-10 ക്ലാസ് വരെ പഠിച്ചവരും 4.4% 5-ാം ക്ലാസ് വരെ പഠിച്ചവരുമാണ്. 4.2% നിരക്ഷരരും 4.2% പേർക്ക് അടിസ്ഥാന സാക്ഷരതയും ഉണ്ടായിരുന്നു.
Discussion about this post