ഇംഫാൽ: സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്. മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിന് പിന്നാലെ സർക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയതിനാണ് കേസ്. മണിപ്പൂരിലേത് സർക്കാർ സ്‌പോൺസെഡ് കലാപം എന്നായിരുന്നു ആനി രാജയുടെ ആരോപണം. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ പ്രതിഷേധം നാടകമായിരുന്നുവെന്നും ആനി ആരോപിച്ചിരുന്നു.
ഇന്നലെ സംഘർഷവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തിയതിന് ആനി രാജ ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആനി രാജയെ കൂടാതെ, നിഷ സിദ്ധു, ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസെടുത്തത്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺസ് എന്ന സംഘടനയുടെ പ്രവർത്തകരാണ് ഇവർ മൂന്ന് പേരും. ആനി ജനറൽ സെക്രടറിയും നിഷ സ്‌ക്രട്ടറിയുമാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷക കൂടിയാണ് ദ്വിവേദി. വസ്തുതാന്വേഷണ റിപ്പോർട്ടിനു ശേഷം ഇവർ ഡൽഹിയിൽ പത്രസമ്മേളനം നടത്തി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എസ് ലിബൻസിങ് എന്നയാളുടെ പരാതിയിലായിരുന്നു കേസ്.
അതേസമയം, രാജ്യദ്രോഹ കേസിന് എതിരെ ദീക്ഷ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്.
Discussion about this post