ന്യൂഡൽഹി: രണ്ട് ദിവസത്തെ പാരീസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 15ന് അബുദാബി സന്ദർശിക്കും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം (MAE) അറിയിച്ചു.
“ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ പങ്കാളിത്തം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഫിൻടെക്, പ്രതിരോധം, സംസ്കാരം തുടങ്ങിയ വിവിധ മേഖലകളിൽ യുഎഇ യുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരമായിരിക്കും” വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജൂലൈ 13, 14 തീയതികളിൽ ഫ്രാൻസ് സന്ദർശിക്കുന്നത്. ജൂലൈ 14 ന് പാരീസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ നരേന്ദ്രമോദിയാണ് വിശിഷ്ടാതിഥി. ഇന്ത്യൻ സായുധ സേനാ സംഘം പങ്കെടുക്കുന്ന ട്രൈ സർവീസസും പരേഡിലുണ്ടായിരിക്കും.
പ്രധാനമന്ത്രിയോടുള്ള ബഹുമാനാർത്ഥം ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ഒരു വിരുന്നും സ്വകാര്യ അത്താഴവും സംഘടിപ്പിക്കുമെന്നും MEA അറിയിച്ചു. ഇരു നേതാക്കളും വിപുലമായ ചർച്ചകളും നടത്തും. ഫ്രാൻസ് പ്രധാനമന്ത്രിയുമായും ഫ്രാൻസിലെ സെനറ്റിന്റെയും നാഷണൽ അസംബ്ലിയുടെയും പ്രസിഡന്റുമാരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഫ്രാൻസിലെ ഇന്ത്യൻ പ്രവാസികൾ, വിവിധ ഇന്ത്യൻ, ഫ്രഞ്ച് കമ്പനികളുടെ സിഇഒമാർ, ഫ്രാൻസിലെ രാഷ്ട്രീയ, സമൂഹ്യ, സാംസ്കാരിക പ്രമുഖർ എന്നിവരുമായി പ്രധാനമന്ത്രി പ്രത്യേകം സംവദിക്കും. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഭാവിയിലേക്കുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനം അവസരമൊരുക്കുമെന്നും എംഇഎ പറഞ്ഞു.
Discussion about this post