ഭുവനേശ്വർ: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഇന്ത്യൻ റെയിൽവേ. ഏഴ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിനെ തുടർന്നായിരുന്നു ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് റെയിൽവേ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഉൾപ്പെടെയുള്ളവർക്കാണ് സസ്‌പെൻഷൻ നൽകിയിരിക്കുന്നത്. സതേൺ റെയിൽവേ ജനറൽ മാനേജർ അനിൽ കുമാർ മിശ്രയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. സീനിയർ സെക്ഷൻ എൻജിനീയർ ( സിഗ്നൽ) അരുൺ കുമാർ മഹന്ദ, സെക്ഷൻ എൻജിനീയർ മുഹമ്മദ് ആമിർ, ടെക്‌നീഷ്യൻ പപ്പു കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ജൂൺ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ തീവണ്ടി ദുരന്തം ഒഡീഷയിൽ ഉണ്ടായത്. അപകടത്തിൽ 293 പേർക്കാണ് ജീവൻ നഷ്ടമായത്. ആയിരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 41 പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്.
Discussion about this post