ന്യൂഡൽഹി: ഡൽഹിയിൽ പ്രളയം വിനാശം വിതക്കുമ്പോൾ ആം ആദ്മി പാർട്ടി സർക്കാർ നിഷ്ക്രിയരായി നോക്കിയിരിക്കുന്നുവെന്ന് ബിജെപി എം പി ഗൗതം ഗംഭീർ. പ്രളയക്കെടുതി നേരിടുന്നതിൽ കെജ്രിവാൾ സർക്കാർ സമ്പൂർണ പരാജയമാണെന്ന് ഗംഭീർ പറഞ്ഞു. പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട് ജനങ്ങൾ പലായനം ചെയ്യുമ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടിനുള്ളിൽ അടയിരിക്കുകയാണെന്നും ഗംഭീർ പറഞ്ഞു.
യമുനാ നദിയിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. സൗജന്യങ്ങൾ നൽകി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന സർക്കാർ ആവശ്യമുള്ള സമയത്ത് ജനങ്ങളിൽ നിന്നും ഓടിയൊളിക്കുന്നു. സൗജന്യങ്ങളിൽ വിശ്വസിച്ചാൽ നൽകേണ്ടി വരുന്ന വില ഇത്രമാത്രം ഭയാനകമായിരിക്കുമെന്നും ഗംഭീർ പറഞ്ഞു.
ബുധനാഴ്ച യമുനാ നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ വെള്ളം കയറിയിരുന്നു. ഇതിനെ തുടർന്ന് മെട്രോ സർവീസുകൾ വേഗത കുറയ്ക്കുകയും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തിരുന്നു.
വെള്ളപ്പൊക്കം നിമിത്തം ഡൽഹിയിലെ ജലശുചീകരണ പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇതോടെ തലസ്ഥാനത്ത് മിക്കയിടങ്ങളിലും ജലവിതരണം തടസ്സപ്പെടുന്ന സ്ഥിതിയാണുള്ളത്. ‘വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രെ‘ എന്ന അവസ്ഥയിലാണ് ജനങ്ങൾ. ജനങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് നൽകാൻ പോലും കെജ്രിവാൾ സർക്കാരിന് കഴിഞ്ഞില്ല. പ്രളയം നേരിടുന്നതിൽ ഡൽഹി സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബിജെപി ഡൽഹി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
Discussion about this post