റിയാദ് : പാക്കിസ്താൻ എയർലൈൻസ് നൽകാനുള്ള കുടിശ്ശിക 82 ലക്ഷം റിയാൽ കടന്നതോടെ ഇപ്പോൾ അന്തിമ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റിയാദ് എയർപോർട്ട് അതോറിറ്റി. ഈ കുടിശിക തിരിച്ചടയ്ക്കുന്നതിനായി പാക്കിസ്താൻ എയർലൈൻസിന് ജൂലൈ 15 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇനിയും കുടിശികയിൽ വീഴ്ച വരുത്തുന്നത് എയർലൈനിന്റെ ശൈത്യകാല ഫ്ലൈറ്റ് ഷെഡ്യൂളിനെ ബാധിച്ചേക്കാം.
റിപ്പോർട്ടുകൾ അനുസരിച്ച് ജിദ്ദ എയർപോർട്ട് അതോറിറ്റിയും പാക്കിസ്താൻ എയർലൈൻസിന് ബാധ്യതകൾ തീർക്കാനായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടബാധ്യതകളെ തുടർന്ന് കഴിഞ്ഞ മാസം പാക്കിസ്താന്റെ ബി -777 വിമാനം ക്വാലാലംപൂരിൽ വെച്ച് എയർക്യാപ് പിടിച്ചെടുത്തിരുന്നു. പിന്നീട് പാക്കിസ്താൻ കുടിശ്ശിക വരുത്തിയ പണമടയ്ക്കുകയും ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) വഴി ക്ലിയറിംഗ് രസീതുകൾ നൽകുകയും ചെയ്ത ശേഷമാണ് ഈ വിമാനം വിട്ടു നൽകിയത്.
പണം കുടിശിക വരുത്തിയതിന്റെ പേരിൽ യുഎസിലും പാകിസ്താൻ എയർലൈൻസ് ഒരു കേസ് നേരിടുന്നുണ്ട്. ഈ കേസിന്റെ പ്രതികൂല നടപടികൾ ഒഴിവാക്കാനായി യു എസിൽ നിന്നുള്ള രണ്ട് എ-320 എയർക്രാഫ്റ്റ് എഞ്ചിനുകൾ പാകിസ്താൻ എയർലൈൻസ് നീക്കം ചെയ്യുകയും യു എസിന് തിരികെ നൽകുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. പാകിസ്താൻ എയർലൈൻസിന്റെ പുനഃസംഘടന, നവീകരണം എന്നിവയ്ക്കായി ധനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ച് പ്രവർത്തിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
Discussion about this post