ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം കേവലം ആയുധങ്ങൾ കൊണ്ടുള്ളത് മാത്രമല്ല, അത് മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ളത് കൂടിയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാക് ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) എന്ന സൈനിക നടപടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരക്യാമ്പുകളിൽ അവർ നമസ്‌കരിക്കുന്ന സമയങ്ങളിൽ ആക്രമണം നടത്തുന്നത് ഇന്ത്യൻ സേന മനഃപൂർവ്വം ഒഴിവാക്കിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. “ഭീകരക്യാമ്പുകളിൽ അവർ പ്രാർത്ഥിക്കുന്ന സമയം ഞങ്ങൾ ആക്രമണത്തിനായി തിരഞ്ഞെടുക്കില്ലെന്ന് ഉറപ്പാക്കിയിരുന്നു. ‘സബ്കാ മാലിക് ഏക് ഹൈ’ (എല്ലാവർക്കും ദൈവം ഒന്നേയുള്ളൂ) എന്നാണ് ഞങ്ങളുടെ വിശ്വാസം. അതുകൊണ്ടാണ് പ്രാർത്ഥനകൾ നടക്കാത്ത സമയം നോക്കി ഞങ്ങൾ കൃത്യമായി ദൗത്യം നടപ്പിലാക്കിയത്” – ജനറൽ ദ്വിവേദി പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 നിരപരാധികളായ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. പാക് അതിർത്തിയിലെയും പാക് അധീന കശ്മീരിലെയും (PoK) ഒൻപതോളം പ്രധാന ഭീകര പരിശീലന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ സൈനിക നീക്കം. പാകിസ്ഥാൻ കേന്ദ്രമായുള്ള ലഷ്കർ-ഇ-തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളുടെ താവളങ്ങൾ തകർക്കാൻ കരസേനയും വ്യോമസേനയും നാവികസേനയും സംയുക്തമായാണ് പ്രവർത്തിച്ചത്. വെറും 88 മണിക്കൂറിനുള്ളിൽ ഭീകരരുടെ നട്ടെല്ലൊടിക്കാൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ, ഇത്തരം ആക്രമണങ്ങൾക്കിടയിലും മതപരമായ വിശ്വാസങ്ങളെ മാനിക്കാനും സിവിലിയൻ നാശനഷ്ടങ്ങൾ ഒഴിവാക്കാനും ഇന്ത്യൻ സേന കാട്ടിയ മാന്യത ലോകത്തിന് തന്നെ മാതൃകയാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും രാജ്യം ഇപ്പോഴും അതീവ ജാഗ്രതയിലാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സേന സജ്ജമാണെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.











