ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യുപിഐ (UPI) പേയ്‌മെന്റുകളിൽ വൻ മാറ്റത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഒരുങ്ങുന്നു. വർദ്ധിച്ചുവരുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാനായി ചില പ്രത്യേക ഇടപാടുകൾക്ക് ഒരു മണിക്കൂർ ‘താൽക്കാലിക സ്റ്റേ’ (1-hour pause) ഏർപ്പെടുത്താനാണ് ആർബിഐയുടെ ആലോചന. ഇതുസംബന്ധിച്ച ചർച്ചാ രേഖ ആർബിഐ പുറത്തിറക്കി. നിലവിൽ പണമയച്ചാൽ സെക്കൻഡുകൾക്കുള്ളിൽ മറുഭാഗത്ത് എത്തുന്ന രീതിക്ക് പകരം, തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നത് തടയാനുള്ള ഒരു ‘സുരക്ഷാ കവചം’ ആയിട്ടാണ് ഈ പുതിയ മാറ്റത്തെ കാണുന്നത്.
എന്താണ് ഒരു മണിക്കൂർ കാത്തിരിപ്പ്?
പുതിയ നിർദ്ദേശം അനുസരിച്ച്, ഒരാൾ മറ്റൊരാൾക്ക് (P2P) 10,000 രൂപയ്ക്ക് മുകളിൽ അയക്കുമ്പോഴാണ് ഈ നിയന്ത്രണം ബാധകമാവുക. പണമയക്കുന്ന ആളുടെ അക്കൗണ്ടിൽ നിന്ന് പണം ഉടൻ ഡെബിറ്റ് ചെയ്യപ്പെടുമെങ്കിലും, അത് സ്വീകർത്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടാൻ ഒരു മണിക്കൂർ സമയമെടുക്കും. ഈ ഒരു മണിക്കൂറിനെ ‘ഗോൾഡൻ അവർ’ എന്നാണ് ആർബിഐ വിശേഷിപ്പിക്കുന്നത്. ഈ സമയത്തിനുള്ളിൽ താൻ അയച്ചത് തെറ്റായ അക്കൗണ്ടിലേക്കോ അല്ലെങ്കിൽ ഏതെങ്കിലും തട്ടിപ്പിന്റെ ഭാഗമായോ ആണെന്ന് ബോധ്യപ്പെട്ടാൽ പണമയച്ച ആൾക്ക് ആ ഇടപാട് റദ്ദാക്കാൻ സാധിക്കും. പണം ബാങ്കിൽ തടഞ്ഞുവെക്കുന്നതിനാൽ അത് തട്ടിപ്പുകാരുടെ കൈകളിലെത്തുന്നത് തടയാം.
ആർക്കൊക്കെ ബാധകം, ആർക്കൊക്കെ ഇല്ല?
ദൈനംദിന ആവശ്യങ്ങൾക്കായി യുപിഐ ഉപയോഗിക്കുന്നവർ ഈ മാറ്റം ഓർത്ത് ആശങ്കപ്പെടേണ്ടതില്ല. കടകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കുന്നതിനും (P2M), ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലെ പണമടയ്ക്കലിനും ഈ നിയന്ത്രണം ബാധകമാകില്ല. 10,000 രൂപയ്ക്ക് താഴെയുള്ള ചെറിയ ഇടപാടുകളും പതിവുപോലെ തടസ്സമില്ലാതെ നടക്കും. അപരിചിതരായ വ്യക്തികൾക്ക് വലിയ തുക അയക്കുമ്പോൾ മാത്രമാണ് ഈ സുരക്ഷാ പരിശോധന വരുന്നത്. ഗവൺമെന്റ് ഉദ്യോഗസ്ഥരായോ ബാങ്ക് പ്രതിനിധികളായോ ചമഞ്ഞ് പണം തട്ടുന്ന ‘സോഷ്യൽ എൻജിനീയറിങ്’ തട്ടിപ്പുകൾ തടയാൻ ഇതിലൂടെ സാധിക്കുമെന്ന് ആർബിഐ വിശ്വസിക്കുന്നു.
എന്തുകൊണ്ട് 10,000 രൂപ?
റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് നടക്കുന്ന ഡിജിറ്റൽ തട്ടിപ്പുകളിൽ 98.5 ശതമാനം മൂല്യവും 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിലാണ്. അതിനാൽ വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തുക പരിധി നിശ്ചയിച്ചിരിക്കുന്നത്. അടിയന്തരമായി വലിയ തുകകൾ കൈമാറേണ്ടി വരുന്നവർക്ക് ലൊക്കേഷൻ ട്രാക്കിംഗ് വഴിയോ മറ്റ് കെവൈസി മാനദണ്ഡങ്ങൾ വഴിയോ ഇളവ് നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ഇടപാടുകൾ വേഗത്തിൽ നടത്തുന്നതിനേക്കാൾ ഉപഭോക്താക്കളുടെ പണം സുരക്ഷിതമായിരിക്കുക എന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു. ആർബിഐയുടെ ഈ നിർദ്ദേശത്തിൽ പൊതുജനങ്ങളിൽ നിന്നും മറ്റ് സ്റ്റേക്ക് ഹോൾഡർമാരിൽ നിന്നും അഭിപ്രായം തേടിയ ശേഷം മാത്രമേ അന്തിമ ഉത്തരവ് പുറത്തിറക്കൂ










