ഐപിഎല്ലിലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പുതിയ കണ്ടെത്തൽ മുകുൾ ചൗധരിയെ പുകഴ്ത്തി പരിശീലകൻ ജസ്റ്റിൻ ലാംഗർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ വെറും 27 പന്തിൽ 54 റൺസുമായി ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ച മുകുളിന്റെ പ്രകടനം ലോകോത്തരമാണെന്ന് ലാംഗർ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡു പ്ലെസിസുമായി സംസാരിക്കവെയാണ് ലാംഗർ മുകുളിനെ ഇതിഹാസ താരങ്ങളുമായി താരതമ്യം ചെയ്തത്.
മുകുൾ ചൗധരിയുടെ അത്‌ലറ്റിക് മികവിനെ ലാംഗർ പ്രത്യേകമായി എടുത്തുപറഞ്ഞു. “വിരാട് കോഹ്‌ലിയെപ്പോലെ വിക്കറ്റുകൾക്കിടയിൽ അതിവേഗം ഓടാനുള്ള കഴിവ് മുകുളിനുണ്ട്. എന്നാൽ മത്സരത്തെ സമീപിക്കുന്ന രീതിയും ഫിനിഷിംഗും കണ്ടാൽ എംഎസ് ധോണിയെയാണ് ഓർമ്മ വരുന്നത്. വെറും 22 വയസ്സ് മാത്രമേ ഉള്ളൂവെങ്കിലും മുന്നൂറോളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുള്ള ഒരു താരത്തെപ്പോലെയാണ് അവൻ സംസാരിക്കുന്നത്,” ലാംഗർ പറഞ്ഞു.
മുകുളിനെ ലഖ്‌നൗ ടീമിലെത്തിച്ചതിന് പിന്നിൽ ടീമിന്റെ ഡാറ്റ അനലിസ്റ്റ് ശ്രീനിവാസിന്റെ നിരീക്ഷണമാണെന്ന് ലാംഗർ വെളിപ്പെടുത്തി. മാസങ്ങൾക്ക് മുൻപ് നടന്ന ട്രെയിനിംഗ് ക്യാമ്പിൽ വെച്ചാണ് മുകുളിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. ആ കുട്ടിയെ ടീമിലെടുത്തേ മതിയാകൂ എന്ന് ശ്രീനിവാസ് നിർബന്ധം പിടിച്ചെന്നും അത് ടീമിന് ഭാഗ്യമായി മാറിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
അവസാന നാല് ഓവറിൽ ജയിക്കാൻ 54 റൺസ് വേണമെന്നിരിക്കെയാണ് മുകുൾ ക്രീസിൽ നിലയുറപ്പിച്ചത്. അവസാന രണ്ട് പന്തിൽ ഏഴ് റൺസ് വേണ്ടിയിരുന്ന ആവേശകരമായ നിമിഷത്തിൽ അഞ്ചാം പന്തിൽ സിക്സറും അവസാന പന്തിൽ സിംഗിളും നേടി മുകുൾ ടീമിന് മൂന്ന് വിക്കറ്റ് ജയം സമ്മാനിച്ചു. തന്റെ ബലഹീനതകൾ പരിഹരിക്കാൻ എന്നും കഠിനാധ്വാനം ചെയ്യുന്ന താരമാണ് മുകുളെന്നും ലാംഗർ പറഞ്ഞു.












