ന്യൂഡൽഹി: ഷാർജയിൽ നിന്നും സ്വർണം കടത്തുന്നതിനിടയിൽ 3 വിമാനയാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്നും സൂറത്തിലേക്ക് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് IX172 വിമാനത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അതേസമയം വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുളള സ്വർണക്കടത്തിൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പിടിയിലായവർ നൽകിയത്.
ഡിആർഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മൂവരും നിരീക്ഷണത്തിലായിരുന്നു. 43.5 കിലോ ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഹാൻഡ്ബാഗിൽ കടത്താനാണ് പ്രതികൾ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് ചോദ്യം ചെയ്യുന്നതിനിടെ പ്രതികൾ പറഞ്ഞു. ഇമിഗ്രേഷൻ കൗണ്ടറിനടുത്തുളള ടോയിലറ്റിൽ വെച്ച് സ്വർണം കൈമാറാണ് പ്രതികൾ തീരുമാനിച്ചിരുന്നത്. ഇതിനിടെ ഇവരെ പിടികൂടുകയായിരുന്നു.
സ്വർണത്തിന്റെ വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ സ്വർണ കളളക്കടത്ത് വ്യാപകമായി വർദ്ധിച്ചുവരികയാണെന്നും, ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്കും എയർലൈനിൽ ജോലി ചെയ്യുന്നവർക്കും ഇതിൽ പങ്കുണ്ടെന്നും ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. 2022 ഏപ്രിൽ – 2023 ഫെബ്രുവരി കാലയളവിൽ എയർലൈനിലെ ക്യാമ്പിൻ ക്രൂ ഉദ്യോഗസ്ഥരും എയർപോർട്ടിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടുന്ന 29 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 2 കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലീസ് പിടികൂടിയിരുന്നു. ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആസൂത്രണം ചെയ്ത ഓപ്പറേഷൻ ഗോൾഡിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
സ്വർണം കടത്തുന്നവർക്ക് പിറകിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവരുടെ മൊഴി 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും ഒരു ഉദ്യോഗസ്ഥനെയും സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ നൽകിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിൽ പുരുഷൻമാരുടെ വാഷ് റൂമിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ 4.67 കിലോ സ്വർണവും ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post