കൊച്ചി: പിണറായി സർക്കാർ ആവിഷ്‌കരിച്ച കെ റെയിൽ പദ്ധതി അപ്രായോഗികമാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സംസ്ഥാനത്തിനായി സെമി സ്പീഡ് റെയിൽവേ ലൈൻ നിർമിക്കാൻ ഒരുക്കമാണെന്ന ഇ ശ്രീധരന്റെ നിലപാടിന് ശേഷം വാർത്താസമ്മേളനത്തിൽ ഇക്കാര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയിലിൽ ഫണ്ടിംഗ് പാറ്റേൺ കൃത്യമായി കാണിച്ചിരുന്നില്ല. നിലവിലെ ഡിപിആർ പ്രകാരം സിൽവർ ലൈൻ അപ്രായോഗികമാണ്. കെ റെയിലുമായി ഒരു സഹകരണവും ഇല്ല. താൻ മുന്നോട്ടുവെച്ചത് ബദൽ നിർദ്ദേശമാണെന്നും ഇ ശ്രീധരൻ പറഞ്ഞു. കെ റെയിൽ നടപ്പിലാകാൻ എന്തെങ്കിലും സാദ്ധ്യതയുണ്ടോയെന്ന് അറിയാനാണ് ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെവി തോമസ് തന്നെ സന്ദർശിച്ചത്. എന്നാൽ കെ റെയിൽ ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു.
പ്രാദേശികമായി ജനങ്ങളിൽ നിന്ന് വ്യാപകമായ എതിർപ്പുയരും. അതുകൊണ്ടു തന്നെ പദ്ധതിക്ക് അനുമതി ലഭിക്കാൻ സാദ്ധ്യതയില്ല. നിലത്തുകൂടി പോകുന്ന രീതിയിൽ പദ്ധതി തയ്യാറാക്കിയതിനാൽ കൂടുതൽ ഭൂമി ആവശ്യമായി വരും ചിലവും കൂടും. തുടർന്നാണ് പകരം എന്ത് ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചതെന്ന് ഇ ശ്രീധരൻ വിശദീകരിച്ചു.
ഉമ്മൻചാണ്ടി സർക്കാർ ആവശ്യപ്പെട്ടത് അനുസരിച്ച് കേരളത്തിൽ ഹൈ സ്പീഡ് റെയിൽ ലൈൻ സ്ഥാപിക്കുന്നതിനുളള സാദ്ധ്യതയും സെമി ഹൈ സ്പീഡ് റെയിൽവേ ലൈൻ സ്ഥാപിക്കുന്നതിനുളള സാദ്ധ്യതയെക്കുറിച്ചും നേരത്തെ പഠനം നടത്തിയിരുന്നു. അതനുസരിച്ചാണ് സെമി ഹൈ സ്പീഡ് റെയിൽവേ ലൈനിനെക്കുറിച്ച് സംസാരിച്ചതെന്ന് ഇ ശ്രീധരൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ട് ഒരു തീരുമാനമെടുക്കാമെന്ന മറുപടിയാണ് കെവി തോമസ് നൽകിയത്. സംസ്ഥാന സർക്കാരിന്റെ ആഗ്രഹപ്രകാരമല്ല കെവി തോമസ് വന്നത്. പക്ഷെ സർക്കാരിന്റെ അറിവോട് കൂടിയാണ് വന്നതെന്ന് ഇ ശ്രീധരൻ പറഞ്ഞു. തന്റെ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഇ ശ്രീധരൻ പറഞ്ഞു.
സെമി ഹൈ സ്പീഡ് റെയിൽവേയോ അതിവേഗ റെയിൽപാതയോ വന്നാൽ കേരളത്തിലെ റോഡ് അപകടങ്ങൾ ഗണ്യമായി കുറയുമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു. കെ റെയിലിന് വേണ്ടി വരുന്ന അത്രയും ഭൂമി തന്റെ പദ്ധതിക്ക് വേണ്ട. അതുകൊണ്ടു തന്നെ ജനങ്ങളുടെ എതിർപ്പ് കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ എലവേറ്റഡ് പാത ഒരുക്കണം. അല്ലെങ്കിൽ ഭൂമിക്കടിയിലൂടെയുളള പാത ഒരുക്കണമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.
മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ എലവേറ്റഡ് പാതയിലും ഭൂമിക്കടിയിലൂടെയുമാണ് കടന്നുപോകുന്നതെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി.
Discussion about this post