സെൻ കഥകളെപ്പറ്റി മിക്കവരും കേട്ടിടുണ്ടാവുമല്ലോ. ഉൾക്കാഴ്ച നൽകുന്ന ചെറു കഥകളാണിവ. ജപ്പാനിനെ സെൻ ബുദ്ധ സമ്പ്രദായത്തിലെ ഗുരുക്കന്മാരാണ് ഈ കഥകൾ പ്രചാരത്തിലാക്കിയത്. വിരുദ്ധോക്തിയെന്നോ യുക്തിരഹിതമെന്നോ ഒക്കെ തോന്നുന്ന ഈ കഥകൾക്ക് പല അർത്ഥതലങ്ങളുണ്ടാകും.
വായിച്ച് അർത്ഥം മനസ്സിലാക്കാനോ ഗുണപാഠം മനസ്സിലാക്കാനോ മാത്രമുള്ളതല്ല സെൻ കഥകൾ. അതിലെ ആന്തരികാർത്ഥത്തെപ്പറ്റിയും ആ കഥ കേൾക്കുമ്പോഴുണ്ടാകുന്ന അനുഭവത്തെപ്പറ്റിയും ധ്യാനിക്കാനാണ് ഈ കഥകൾ ഉപയോഗിക്കുന്നത്.
പലപ്പോഴും കഥയിലെ ഗുണപാഠം എന്ന് നമുക്ക് തോന്നുന്നതിനേക്കാൾ വ്യത്യസ്തമായ മറ്റൊരു ആന്തരികാർത്ഥവും അനുഭൂതിയും മിക്ക കഥകളിലും ഗുപ്തമായുണ്ടാകും.
പുതിയ ദിവസം ആരംഭിക്കുമ്പോൾ ഒരു ധ്യാനകഥ കൊണ്ട് തുടങ്ങാം
ജപ്പാനിൽ വലിയൊരു യുദ്ധം നടക്കുകയായിരുന്നു. തകേഷി എന്ന സൈന്യാധിപന്റെ സൈന്യം യുദ്ധത്തിൽ നാമാവശേഷമായി. ഇനി വളരെക്കുറച്ച് പടയാളികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
”നമ്മൾ നാളെ തിരിച്ചടിക്കും. അവസാനത്തെ ആക്രമണം നടത്തി ശത്രുക്കളെ നിലം പരിശാക്കും”. തകേഷി ബാക്കിയുള്ളവരോട് പറഞ്ഞു.
പടയാളികൾ പരസ്പരം നോക്കി. ആകെ കുറച്ചുപേർ മാത്രമാണ് ബാക്കിയുള്ളത്. എതിരാളികളാണെങ്കിൽ ബൃഹത്തായതും. ”നാളെ തിരിച്ചടിക്കാൻ പോയാൽ ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്. ഈ യുദ്ധം നമ്മൾ തോറ്റുകഴിഞ്ഞു എന്ന് അംഗീകരിച്ചാൽ കാർഷികവൃത്തി ചെയ്‌തെങ്കിലും ജീവിക്കാം”.അവർ പരസ്പരം പറഞ്ഞു.
തകേഷിക്ക് സംശയമില്ലായിരുന്നു. അവർ യുദ്ധസ്ഥലത്തേക്ക് മാർച്ചുചെയ്തു. വഴിയിൽ യുദ്ധദേവതയായ ബിഷമോനിന്റെ ഒരു പഴയ ക്ഷേത്രമുണ്ടായിരുന്നു. യുദ്ധവിജയത്തിന്റേയും ഭാഗ്യത്തിന്റേയും സന്തോഷത്തിന്റേയും ദേവതയാണ് ബിഷമോൻ.
തകേഷി പടയാളികളോട് പറഞ്ഞു. ”ഇതാ ബിഷമോന്റെ ഒരു ക്ഷേത്രം. എന്റെ പക്കൽ ബിഷമോന്റെ രൂപം പതിച്ച ഒരു നാണയമുണ്ട്. ഇതെറിഞ്ഞ് തല ഭാഗമാണ് വരുന്നതെങ്കിൽ നമുക്ക് ബിഷമോന്റെ അനുഗ്രഹമുണ്ടെന്ന് കണക്കാക്കാം. നമ്മൾ യുദ്ധത്തിൽ ജയിക്കും. വാൽ ഭാഗമാണെങ്കിൽ നമുക്ക് തിരികെ പോകാം. നമ്മുടെ വിധിയെന്തെന്ന് നമുക്കിപ്പോൾ മനസ്സിലാകും”.
പടയാളികൾക്ക് സന്തോഷമായി. എല്ലാവരും ചുറ്റും കൂടി.
തകേഷി നാണയം മേലോട്ടെറിഞ്ഞു. തലഭാഗം തന്നെയാണ് കിട്ടിയത്. പടയാളികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ‘ബിഷമോൻ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു’. അവർ മുദ്രാവാക്യം മുഴക്കി.
പിറ്റേന്നുള്ള യുദ്ധം അതിഭയങ്കരമായിരുന്നു. തകേഷിയുടെ വിരലിലെണ്ണാവുന്ന പടയാളികൾ അതിബൃഹത്തായ എതിർസൈന്യത്തെ നിലംപരിശാക്കി. എതിരാളികൾ തോൽവി സമ്മതിച്ചു. ഇനിയൊരിക്കലും തകേഷിയെ ആക്രമിക്കില്ലെന്ന് സന്ധി ചെയ്തു.
ഒരു സഹസൈന്യാധിപൻ പറഞ്ഞു. ”ബിഷമോന്റെ അനുഗ്രഹം നമ്മോടൊപ്പമുണ്ടായതുകൊണ്ട് നമ്മൾ ജയിച്ചു”
”തീർച്ചയായും… പ്രത്യുപകാരമായി നമുക്ക് ബിഷമോന്റെ ആ പഴയ ക്ഷേത്രം വലുതായി പുതുക്കിപ്പണിയണം” തകേഷി പറഞ്ഞു. എന്നിട്ട് കൈയ്യിലിരുന്ന ആ നാണയം അദ്ദേഹം യുദ്ധഭൂമിയിലേക്കെറിഞ്ഞു.
എല്ലാവരും പോയപ്പോൾ ഒരു പടയാളി ആ നാണയം തിരക്കിയെടുത്തു.
അതിന്റെ ഇരുവശവും ബിഷമോന്റെ രൂപം പതിച്ച തല ഭാഗമായിരുന്നു.
പടയാളി നാണയം യുദ്ധഭൂമിയിൽത്തന്നെ ഉപേക്ഷിച്ച് തകേഷിയോടൊപ്പം നടന്നുപോയി.
Discussion about this post