ഷിംല : കനത്ത കാലവർഷക്കെടുതി നേരിടുകയാണ് ഇപ്പോൾ ഹിമാചൽ പ്രദേശ്. കാലവർഷക്കെടുതിയിൽ ഹിമാചൽ പ്രദേശിൽ 300 കോടിയോളം രൂപയുടെ വ്യവസായ നഷ്ടമാണ് ഉണ്ടായതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വ്യവസായ മന്ത്രി ഹർഷവർദ്ധൻ ചൗഹാൻ. വ്യവസായിക ഉൽപ്പന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാൽ പ്രതിദിനം 40 , 50 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു.
ഹിമാചലിൽ മൂന്ന് ദിവസം തുടർച്ചയായി പെയ്ത മഴയിൽ കുളു, ഷിംല, മാണ്ഡി, സിർമൗർ എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. വ്യവസായിക മേഖലയിലെ റോഡും അടിസ്ഥാന സൗകര്യങ്ങളും എല്ലാം തകർന്നിരിക്കുകയാണ്. ചില വ്യവസായശാലകളിൽ ഉത്പാദനം നിലച്ചു. റോഡുകളുടെ തകർച്ചയെ തുടർന്ന് ഉത്പാദനം പൂർത്തിയായ ഉൽപ്പന്നങ്ങൾ പോലും ഹിമാചലിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകാൻ കഴിയുന്നില്ല. നലഗഢിൽ മാത്രം 110 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ബഡ്ഡി ബറോട്ടിവാലയിൽ 60 കോടിയുടെ നഷ്ടവും കാലാ ആമ്പിൽ 21 കോടിയോളം രൂപയുടെ നഷ്ടവും തലിവാൽ ആമ്പത്ത് മേഖലയിൽ 35 കോടിയോളം രൂപയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. ഡൽഹിയിലേക്ക് മാത്രം ഒരു ദിവസം 400 കോടിയോളം രൂപയുടെ വ്യവസായ വസ്തുക്കളുടെ വിറ്റു വരവുള്ള സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്.
ഹിമാചൽപ്രദേശിലെ വെള്ളപ്പൊക്കത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്ന് വ്യവസായ മന്ത്രി ഹർഷവർദ്ധൻ ചൗഹാൻ വ്യക്തമാക്കി. ഹിമാചൽപ്രദേശിൽ സംഭവിച്ച ദുരന്തങ്ങൾക്ക് പ്രധാനകാരണം കനത്ത മഴയായിരുന്നു . എന്നാൽ അതോടൊപ്പം അനധികൃത ഖനനവും മറ്റൊരു ഉത്തരവാദിയാണ്. കൂടാതെ നദികളുടെ തീരത്ത് നടക്കുന്ന നിർമ്മാണങ്ങളും ദേശീയപാതയിലെ മാലിന്യങ്ങളും പ്രദേശത്ത് നാശം ഉണ്ടാക്കുന്ന മറ്റു ഘടകങ്ങളാണ്. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി. ഈ ദുരന്തം കാരണമാണ് ഹിമാചൽ പ്രദേശിൽ ഡീസലിന് വാറ്റ് വർദ്ധിപ്പിക്കുന്ന തീരുമാനം എടുക്കേണ്ടി വന്നതെന്നും ഹിമാചൽ വ്യവസായ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post