ലക്‌നൗ: ഉത്തർപ്രദേശിൽ പാകിസ്താൻ ചാരസംഘടനയായ ഇന്റർസർവ്വീസസ് ഇന്റലിജൻസുമായി (ഐഎസ്‌ഐ)യുമായി ബന്ധമുള്ളയാൾ അറസ്റ്റിൽ. ഗോണ്ട സ്വദേശി മുഹമ്മദ് റയീസ് ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു റയീസിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ സൈനിക വിവരങ്ങൾ ചോർത്തി നൽകുന്നതായി ഭീകര വിരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറേ കാലമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ തെളിവുകൾ ലഭിച്ചതോടെയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുംബൈയിൽ ജോലി ചെയ്തിരുന്ന സമയത്ത് കൂടെയുണ്ടായിരുന്ന അർമാൻ എന്ന ആള് വഴിയാണ് ഐഎസ്‌ഐയുമായി ബന്ധമുണ്ടാക്കിയതെന്നാണ് റയീസിന്റെ മൊഴി. അർമാനാണ് രഹസ്യവിവരങ്ങൾ ചോർത്തി നൽകാൻ ആവശ്യപ്പെട്ടത്. വിവരങ്ങൾക്ക് പകരമായി വൻ തുക പ്രതിഫലമായി ലഭിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സൈനിക വിവരങ്ങൾ ചോർത്തി നൽകിയത് എന്നും റയീസ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
2022 മുതൽ ആയിരുന്നു റയീസ് സൈനിക വിവരങ്ങൾ ചോർത്തി നൽകിയത്. ഹുസ്സൈൻ എന്ന പേരുളളയാൾക്കാണ് സൈനിക വിവരങ്ങൾ ചോർത്തി നൽകിയരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാകിസ്താനിൽ നിന്നും 15,000 രൂപ റയീസ് കൈപ്പറ്റിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Discussion about this post