ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് പേരിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. I.N.D.I.A ( ഇന്ത്യൻ നാഷണൽ ഡെവലപ്പ്‌മെന്റൽ ഇൻക്യൂസീവ് അലയൻസ് ) എന്നാണ് പേരിട്ടത്. സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും പേരിനെ അനുകൂലിച്ചു. എതിർത്ത പാർട്ടി നേതാക്കൾ ഏതാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഇന്ത്യ എന്ന പേര് ഞങ്ങൾ തിരഞ്ഞെടുത്തതെന്ന് യോഗത്തിൽ രാഹുൽ പറഞ്ഞു. ഈ പോരാട്ടം ഇന്ത്യയും എൻ.ഡി.എയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലിലാണ്, ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കോൺഗ്രസ് നേതൃത്വംനൽകുന്ന മുന്നണിക്ക് യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) എന്നാണ് പേര്. ഇതിൽ ഉൾപ്പെടാത്ത പാർട്ടികളും വിശാല സഖ്യത്തിൽ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി ഇന്ത്യ എന്ന പേര് കണ്ടെത്തിയത്. ഇന്ത്യ സഖ്യത്തെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ നയിച്ചേക്കുമെന്നാണ് വിവരം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൺവീനറായും പ്രവർത്തിക്കും. രണ്ട് സബ് കമ്മറ്റികളും രൂപീകരിക്കും. അടുത്ത പ്രതിപക്ഷ യോഗം മുംബൈയിൽ ചേരാനും യോഗത്തിൽ തീരുമാനമായി. തീയതി നിശ്ചയിച്ചിട്ടില്ല. ഈ യോഗത്തിലായിരിക്കും അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനമാകുകയെന്നാണ് വിവരം.
അതേസമയം ഇപ്പോൾ തന്നെ പല നേതാക്കന്മാരും സീറ്റ് വിഭജനത്തിനായി ചരടുവലികൾ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. വിജയെ ഏറെക്കുറെ ഉറപ്പാണെന്ന് തോന്നുന്ന സീറ്റുകൾ ആദ്യമേ പോക്കറ്റിലാക്കാനാണ് ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. ഇതിനിടെ എൻസിപി പിളർന്ന് രണ്ടായതും പ്രതിപക്ഷ പാർട്ടികളുടെ ഐക്യ പ്രഖ്യാപനത്തിന് മങ്ങലേൽപ്പിക്കുന്ന ഒന്നായി മാറി.
Discussion about this post