ഗാന്ധിനഗർ : സമ്പന്നരും പാവപ്പെട്ടവരും തമ്മിലുളള അന്തരം, വികസ്വര രാജ്യങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു എന്ന് ലോക ബാങ്ക് പ്രസിഡന്റും ഇന്ത്യൻ വംശജനുമായ അജയ് ബംഗ. ഇന്ത്യയിൽ നടന്ന ധനമന്ത്രിമാരുടെ ജി20 സമ്മേളന യോഗത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് യോഗം നടന്നത്.
വികസ്വര രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ യുവാക്കൾ ഉളളത്. അവർക്ക് വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നൽകുകയാണെങ്കിൽ രാജ്യങ്ങളെ പുരോഗതിയിലേക്കെത്തിക്കാൻ സാധിക്കുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ധനകാര്യ ശേഷി, ഓഹരിയിൽ നിന്നും ലഭിക്കുന്ന മൂലധനം, തൊഴിൽ വളർച്ച എന്നിവ സമ്പത്ത് വ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ടെങ്കിലും രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നില്ല എന്നദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ മഹാമാരിയും, റഷ്യയും യുക്രൈയിനും തമ്മിലുളള യുദ്ധവും നിരവധി രാജ്യങ്ങളെയാണ് ബാധിച്ചത്. ഇന്ധനങ്ങളുടെയും സാധനങ്ങളുടെയും വില കുതിച്ചുയർന്നതു മൂലം അന്താരാഷ്ട്ര വിപണിയ്ക്കു തന്നെ തിരിച്ചടിയായി. ഇടയ്ക്കുണ്ടായ കാലാവസ്ഥാ വ്യതിയാനവും ദരിദ്ര രാജ്യങ്ങൾ അഭീമുഖീകരിച്ചു. എന്നാൽ ഇപ്പോൾ രാജ്യങ്ങളെല്ലാം തന്നെ ഇതിൽ നിന്നും കരകയറി കൊണ്ടിരിക്കുകയാണ്.
റഷ്യയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം ജി20 സമ്മേളന യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധനവ് ദരിദ്ര രാജ്യങ്ങളെ കാര്യമായ രീതിയിൽ സ്വാധീനിച്ചു എന്ന് സൗത്ത് ആഫ്രിക്കയിലെ ധനകാര്യ മന്ത്രി ഇനോച്ച് ഗോഡോങ്‌വാന പറഞ്ഞു. റഷ്യയും യുക്രൈയിനുമായുളള കരിം കടലിലൂടെയുളള ധാന്യ വ്യാപരം നീട്ടി നൽകാൻ ആവശ്യപ്പെട്ടത് റഷ്യ വിസമ്മതിച്ചിരുന്നു. ഇത് ആഫ്രിക്ക പോലുളള വികസ്വര രാജ്യങ്ങളെ കാര്യമായ രീതിയിലാണ് ബാധിച്ചത്. ആയതിനാൽ ദരിദ്ര രാജ്യങ്ങളെ എങ്ങനെയെല്ലാം സഹായിക്കാമെന്നുളളത് യോഗത്തിൽ ചർച്ച ചെയ്തു.
ധനകാര്യ മേഖലയിലെ ബഹുരാഷ്ട്രങ്ങളിലെ ബാങ്ക് നവീകരണം, ക്രിപ്‌റ്റോ കറൻസി നിയന്ത്രണം, നികുതി വരുമാന വിതരണത്തിലുണ്ടായ തകർച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവയും ജി20 സമ്മേളന യോഗത്തിൽ ചർച്ചാവിഷയങ്ങളായി.
Discussion about this post