ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണം തള്ളി രാഷ്ടീയ സ്വയം സേവക സംഘം കായംകുളം ഖണ്ഡ്. ബോധപൂർവ്വം നടക്കുന്ന പ്രചാരണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഖണ്ഡ് കാര്യകാരി അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു കാകാപ്പിൽ കുറ്റിപ്പുറം ചന്തയ്ക്ക് കിഴക്കുഭാഗത്ത് രണ്ട് സംഘങ്ങൾ തമ്മിൽ നടന്ന അക്രമത്തിൽ പുതുപ്പള്ളി ഗോവിന്ദ മുട്ടത്തുള്ള അമ്പാടി കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തോ വാദിഭാഗത്തോ സംഘടനയുടെ പ്രവർത്തകർ ആരും തന്നെയില്ലെന്ന് ആർഎസ്എസ് കായംകുളം ഖണ്ഡ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കുന്നു. രണ്ടു ബൈക്കു യാത്രക്കാർ തമ്മിലുണ്ടായ വാക്കുതർക്കം കൂട്ടാളികളെ വിളിച്ചു വരുത്തി ഗുരുതരമാക്കുകയും യുവാവിന്റെ കൊലപാതകത്തിൽ എത്തുകയുമാണുണ്ടായത് എന്നതാണ് യാഥാർത്ഥ്യം. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്‌നങ്ങൾ മറച്ചുവച്ച് രക്തസാക്ഷിയിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുവാൻ ദുഷ്ടലാക്കോടെ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇരുഭാഗത്തും ക്വട്ടേഷൻ – ഗുണ്ടാസംഘങ്ങളുടെ ബന്ധമാണുള്ളത്. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്ന് നിയമപാലകരോട് ആവശ്യപ്പെടുന്നതോടൊപ്പം രാഷ്ട്രീയ സ്വയം സേവക സംഘത്തിനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുമെന്നുവെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post